വെഞ്ഞാറമൂട് : മുക്കുപണ്ടം പണയം വച്ച് ബാങ്കിൽ നിന്ന് 20,40,000 രൂപ തട്ടിയെടുത്തതായി പരാതി. കല്ലറ മുതുവിള സ്വദേശി അരുൺ ജോളിക്കെതിരെയാണ് കാനറ ബാങ്ക് വെഞ്ഞാറമൂട് ശാഖാ മുൻ മാനേജർ പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. ഇക്കഴിഞ്ഞ ജൂലായിലായിരുന്നു സംഭവം. 75.6 പവൻ വരുന്ന 56 വള പണയപ്പെടുത്തി ഇയാൾ 20,40,000 രൂപ വാങ്ങിയിരുന്നു. അടുത്തുള്ള മറ്റൊരു ബാങ്കിൽനിന്നും ആഭരണപ്പണയത്തിൽ വായ്പ എടുക്കുകയുണ്ടായി. പണയ ഉരുപ്പടികൾ പരിശോധിച്ചതിൽ നിന്ന് അരുൺ ജോളി പണയപ്പെടുത്തിയിരുന്നത് മുക്കുപണ്ടമാണെന്ന് കണ്ടെത്തുകയും ഇക്കാര്യം അവർ കാനറ ബാങ്ക് ശാഖയിലറിയിക്കുകയും ചെയ്തു. തുടർന്നുള്ള പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയതെന്ന് പരാതിയിൽ പറയുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു