അഴൂർ : അഴൂർ ഗ്രാമ പഞ്ചായത്തിലെ ഉഗ്രൻകുന്ന് ചരുവിള റോഡിന്റെ പുനർ നിർമാണ ജോലി പാതിവഴിയിൽ നിലച്ചത് നാട്ടുകാരെ ബുദ്ധിമുട്ടിക്കുന്നു. ഈ റോഡിലൂടെയുള്ള യാത്ര നടുവൊടിക്കുന്നുവെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. ഫ്ലെഡിൽ നിന്ന് 9 ലക്ഷം രൂപ അനുവദിച്ച് പോത്തൻകോട് ബ്ലോക്ക് വഴിയാണ് പണി നടക്കുന്നത്. ഒരുമാസം മുൻപാണ് റോഡ് പണി ആരംഭിച്ചത്. റോഡിന്റെ കുത്തനെ ചരിഞ്ഞു കിടക്കുന്ന ഭാഗത്ത് 100 മീറ്റർ കോൺക്രീറ്റ് ചെയ്ത് കൽപ്പടവുകളും നിർമ്മിച്ചു. ബാക്കിയുള്ള ഭാഗം ടാർ ചെയ്യുന്നതിനായി മെറ്റൽ നിരത്തിയിട്ടെങ്കിലും ടാർ ചെയ്യാത്തതിനാൽ യാത്ര ചെയ്യാൻ നാട്ടുകാർ വളരെയേറെ ബുദ്ധിമുട്ടുന്നു. ഓട്ടോറിക്ഷകൾ ഓടുന്നില്ല. ഇരുചക്രവാഹനങ്ങൾക്ക് അപകടക്കെണിയാണ്. കാൽനട യാത്രയും ദുഷ്കരം. ടാറിങ്ങിനായി കൊച്ചാലുംമൂട് – തെങ്ങുംവിള റോഡിൽ മെറ്റൽ ഇറക്കിയിട്ടതും ആ റോഡ് വഴിയുള്ള ഗതാഗതത്തിനും തടസം സൃഷ്ടിക്കുന്നു. മെറ്റൽ റോഡിൽ നിരന്നു കിടക്കുന്നതിനാൽ രാത്രികാല യാത്ര പല ഇരുചക്ര വാഹനങ്ങൾക്കും അപകടം വിതയ്ക്കുന്നു. അതിനാൽ ഈ റോഡിൽ കിടക്കുന്ന ചല്ലി മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം