ചിറയിൻകീഴ്: ചിറയിൻകീഴ് റെയിൽവേ മേൽപ്പാല നിർമാണവുമായി ബന്ധപ്പെട്ട സ്ഥലമേറ്റടുക്കലിന് തടസ്സമായ അഞ്ച് വ്യാപാര സ്ഥാപനങ്ങൾ പൊതുമരാമത്ത് വകുപ്പ് ഒഴിപ്പിച്ചു. വലിയകട മുതൽ പണ്ടകശാലയ്ക്ക് സമീപംവരെ 800 മീറ്റർ നീളമുള്ളതാണ് മേൽപ്പാലം. പൊലീസ് സഹായത്തോടെയാണ് അധികൃതർ വ്യാപാര സ്ഥാപനങ്ങൾ ഒഴിപ്പിച്ചത്. തടസ്സമായ പത്തോളംപേരെ ചിറയിൻകീഴ് പൊലീസ് അറസ്റ്റ് ചെയ്തുനീക്കി.
സ്ഥലമേറ്റടുക്കുന്ന സ്ഥലത്തെ സ്ഥാപനങ്ങൾക്ക് അർഹമായ ധനസഹായം സർക്കാർ നൽകണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഇവർ തർക്കം ഉന്നയിച്ചത്. സ്ഥാപനം പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെയും ഭൂമിയുടെയും ഉടമകൾ വർഷങ്ങൾക്ക് മുമ്പേ ധനസഹായം കൈപ്പറ്റിയിരുന്നു. എന്നാൽ കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് ധനസഹായം നൽകിയില്ല എന്ന് ഇവർ കോടതിയെ സമീപിച്ചു. ഇത് കോടതിയുടെ പരിഗണനയിലാണ്.
ഇതോടെ പാലം നിർമാണം തടസപ്പെട്ടു. ഭൂമി പൂർണമായും പൊതുമാരാമത്ത് ഏറ്റെടുത്ത് നൽകിയാൽ മാത്രമേ പണി ആരംഭിക്കൂ എന്ന് റോഡ് ആൻഡ് ബ്രിഡ്ജസ് കോർപറേഷൻ സർക്കാരിനെ അറിയിച്ചു. തിങ്കളാഴ്ചയ്ക്ക് മുമ്പ് സ്ഥാപനങ്ങൾ ഒഴിയണമെന്ന നിർദേശം പാലിക്കാത്തതിനാലാണ് പൊലീസ് സഹായത്താൽ ഒഴിപ്പിച്ചത്.
ചിറയിൻകീഴ് റെയിൽവേ സ്റ്റേഷന് സമീപം മേൽപ്പാലത്തിന്റെ നടപടിക്രമം ആരംഭിച്ചത് 2016 ലാണ്. 88 ഭൂഉടമകളിൽ നിന്ന് 1.5 ഏക്കർ ഏറ്റെടുക്കേണ്ടിവന്നു. വില നിശ്ചയിക്കാൻ എ ക്ലാസും ബി ക്ലാസുമായി ഭൂമിയെ തരംതിരിച്ചു. 80 ഉടമകളും സ്ഥലം കൈമാറി പണം കൈപ്പറ്റി. എട്ടുപേർ വില കുറവ് എന്നുപറഞ്ഞ് കോടതിയെ സമീപിച്ചു. ഇതിലെ അഞ്ചുപേരാണ് കട പൊളിക്കാൻ തടസ്സംനിന്നത്. പൊതുമരാമത്ത് വകുപ്പ് എഎക്‌സ്ഇ ഉണ്ണികൃഷ്‌ണൻ, എഇ രാജേഷ്, ഉദ്യോഗസ്ഥരായ മഞ്ചു, ഷാബുജാൻ, സുരേഷ്‌കുമാർ എന്നിവർ നേതൃത്വം നൽകി.