കടയ്ക്കാവൂർ : ആറ്റിങ്ങൽ – കടയ്ക്കാവൂർ -വർക്കല റൂട്ടിൽ ഓടുന്ന സ്വകാര്യ ബസ്സുകൾ രാത്രി സർവീസുകൾ പാതി വഴിയിൽ മുടക്കുന്നതായി പരാതി. 7 മണി കഴിഞ്ഞ പല ബസ്സുകളും നിശ്ചിത സ്ഥലങ്ങളിൽ പോകാതെ എവിടെയെങ്കിലും ബസ് ഒതുക്കുമെന്നാണ് ആരോപണം. ആറ്റിങ്ങൽ – കടയ്കാവൂർ വഴി വർക്കല പോകുന്ന ബസ്സുകൾ വെട്ടൂർ പെട്രോൾ പമ്പ് എത്തുമ്പോൾ സർവീസ് മതിയാക്കുമെന്നും വർക്കലയിലേക്ക് പോകേണ്ട യാത്രക്കാർ അവിടെ ഇറങ്ങി മറ്റു യാത്രാ മാർഗങ്ങൾ തേടേണ്ട ഗതികേട് ആണെന്നുമാണ് പരാതി. അതുപോലെ തന്നെ വർക്കലയിൽ നിന്നു കടയ്ക്കാവൂരിലേക്ക് വരുന്ന ബസ്സുകൾ കടയ്ക്കാവൂർ എത്തുന്നതിനു മുൻപും ആറ്റിങ്ങലിലേക്ക് പോകുന്ന ബസ്സുകൾ മണനാക്ക് പമ്പിലും സർവീസ് അവസാനിപ്പിക്കുമെന്നാണ് യാത്രക്കാരുടെ പരാതി.
സാധാരണക്കാർ യാത്രാമാർഗ്ഗമായി ആശ്രയിക്കുന്ന രാത്രികാല സ്വകാര്യ ബസ് സർവീസുകൾ പാതിവഴിയിൽ ട്രിപ്പ് മുടക്കുന്നത് യാത്രക്കാർ നേരിടുന്ന വലിയ വെല്ലുവിളിയാണ്. സ്ത്രീകൾ ഉൾപ്പെടെയുള്ള യാത്രക്കാർ അതുകാരണം ബുദ്ധിമുട്ടിലാണ്. ദൂരസ്ഥലങ്ങളിൽ ജോലിചെയ്തു വീട്ടിലേക്ക് മടങ്ങാൻ ഉദ്ദേശിക്കുന്ന യാത്രക്കാർ മറ്റ് സ്ഥലങ്ങളിൽ ഇറങ്ങി ഓട്ടോയും മറ്റ് വാഹനങ്ങളുടെ സഹായത്തോടും കൂടിയാണ് വീടുകളിൽ എത്തിച്ചേരുന്നത്. സ്വകാര്യ ബസിന് പൈസയും നൽകി ഓട്ടോ വിളിച്ച് വീട്ടിലേക്ക് പോകേണ്ട അവസ്ഥയാണ്. ഇതിനു മുമ്പും ഇത്തരത്തിൽ പ്രശ്നം ഉണ്ടായപ്പോൾ ബന്ധപ്പെട്ട അധികാരികളെ അറിയിച്ചെന്നും ആ സമയങ്ങളിൽ സർവീസുകൾ പൂർണമായും യാത്രക്കാർക്ക് ഉപകാരപ്പെടുന്ന രീതിയിൽ നടത്തിവന്നിരുന്നു. എന്നാൽ ഇപ്പോൾ വീണ്ടും പാതിവഴിയിൽ ട്രിപ്പ് മുടക്കുന്നത് പതിവാക്കുന്നതായാണ് യാത്രക്കാരുടെ പരാതി.
എന്നാൽ നിശ്ചിത സ്ഥലങ്ങളിലേക്ക് യാത്രക്കാർ ആരും ഇല്ലെങ്കിൽ മാത്രമാണ് സർവീസ് പാതിവഴിയിൽ മുടക്കുന്നത് എന്നാണ് ബസ് ജീവനക്കാരുടെ വാദം. കൂടാതെ രാത്രികാലങ്ങളിൽ അനധികൃത ഓട്ടോ പാരലൽ സർവീസ് നടക്കുന്നതിനാൽ യാത്രക്കാർ കുറവാണെന്നും സ്വകാര്യ ബസ് ജീവനക്കാർ പറയുന്നു.