ചിറയിൻകീഴ് താലൂക്കിൽ കോരാണി -തെക്കുംഭാഗം -ചെക്കാലവിളാകം റോഡ് റീ ടാറിംഗുമായി ബന്ധപ്പെട്ട് തെക്കുംഭാഗം ചെക്കാലവിളാകം ഭാഗത്ത് നടക്കുന്ന ഓട നിർമ്മാണത്തിൽ അശാസ്ത്രീയതയുണ്ടെന്ന് പൊതു ജനങ്ങൾ ചൂണ്ടിക്കാണിക്കുന്നു.
നിലവിൽ തെക്കുംഭാഗം മുതൽ ചെക്കാലവിളാകം വരെയുള്ള 1200 മീറ്റർ നീളമുള്ള റോഡിൽ 6 കലിങ്കുകളുണ്ട്. ഇവയിൽ ഒരെണ്ണം മാത്രമാണ് നിലവിൽ ഉപയോഗയോഗ്യമായത്. മറ്റെല്ലാം ഉപയോഗശൂന്യമായ അവസ്ഥയിലാണ്. പണ്ട് കാലത്ത് അഞ്ചുതെങ്ങ് കായലിനോട് ബന്ധിപ്പിച്ചിരുന്ന ധാരാളം ചെറു തോടുകൾ (ചാലുകൾ) ഉണ്ടായിരുന്നത് കൊണ്ടാണ് 1200 മീറ്റർ നീളമുള്ള റോഡിൽ 6 കലിങ്കുകൾ ആവശ്യമായി വന്നത്. ഇവയിൽ ഒട്ടു മുക്കാൽ തോടുകളും ഇപ്പോൾ നിലവിലില്ല ചിലത് പഞ്ചായത്തും (റോഡ് നിർമ്മാണത്തിനായ് ) മറ്റ് ചിലത് വ്യക്തികളും നികത്തുകയും ചിലത് പ്രകൃത്യാൽ നികന്നു പോകുകയും ചെയ്തു.
ഇപ്പോൾ റീ ടാറിംഗ് പദ്ധതിയുടെ ഭാഗമായി ഈ കലിങ്കുകളുടെ ഇരു വശങ്ങളിലും റോഡിൽ 50 മീറ്റർ നീളമുള്ള ഓടകൾ നിർമ്മിക്കാനുള്ള പ്രവൃത്തികൾ നടന്നു വരികയാണ്. ഇത് തികച്ചും അശാസ്ത്രീയവും വെള്ളക്കെട്ടും വെള്ളപ്പൊക്കവും ക്ഷണിച്ചു വരുത്തുന്നതും പൊതുജനങ്ങളെ ഏറെ ബുദ്ധിമുട്ടിലാക്കുകുന്നതുമാണെന്നാണ് ആരോപണം. ആയതിനാൽ പ്രായോഗിക മാർഗ്ഗം എന്ന നിലയിൽ പെരിങ്ങേറ്റ്മുക്ക് മുതൽ തെക്കുംഭാഗം വരെ കടയ്ക്കാവൂർ തോട് അല്ലെങ്കിൽ കണ്ണാട്ടു തുരുത്തി തോടിലേക്ക് ബന്ധിപ്പിക്കുന്ന ഒരു ഓട നിർമ്മിക്കേണ്ടതാണ്. അല്ലാത്ത പക്ഷം നിലവിൽ അടഞ്ഞു പോയതും നികന്നു പോയതുമായ തോടുകളും ചാലുകളും നീരൊഴുക്ക് സാദ്ധ്യമാകുന്ന രീതിയിൽ പുനർ നിർമ്മിച്ചതിനു ശേഷം മാത്രം ഓട നിർമ്മിക്കേണ്ടതാണെന്ന് നാട്ടുകാർ പറയുന്നു. അല്ലാത്തപക്ഷം ഈ ഓടകളിൽ വെള്ളം കെട്ടി നിന്ന് ഗുരുതര പ്രശ്നങ്ങൾ ഉണ്ടാകും. അതുപോലെ മറ്റൊരു പ്രശ്നമാണ് നിരന്തരം പൊട്ടുന്ന പൈപ്പ് ലൈൻ.40 വർഷം പഴക്കമുള്ള ആസ്ബറ്റോസ് സിമന്റ് പൈപ്പാണ് ഈ ഭാഗത്തുള്ളത്. റോഡ് പുതുക്കി പണിയുന്നതിനു് മുമ്പ് പുതിയ പൈപ്പ് ലൈനിട്ടില്ലെങ്കിൽ റോഡിന്റെ ജോലി കഴിഞ്ഞതിന് ശേഷം നിരന്തരം റോഡ് കുഴിക്കേണ്ടി വരുമെന്ന് നാട്ടുകാർ ഓർമിപ്പിക്കുന്നു.
വലിയ തുക ആവശ്യമായ പ്രോജക്ടുകൾ തയ്യാറാക്കുന്നതിനു മുമ്പായി വിവിധ വകുപ്പുകളുടെ ഏകോപനം സാദ്ധ്യമാക്കിയാൽ തീർച്ചയായും ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാം. അതുപോലെ പ്രാദേശിക ജനപ്രതിനിധികളുടെ അഭിപ്രായങ്ങൾ കൂടി ആരാഞ്ഞാൽ പല പ്രാക്ടിക്കൽ ബുദ്ധിമുട്ടുകളും ഒഴിവാക്കാൻ കഴിയുമെന്ന് എന്ന് കടയ്ക്കാവൂർ ഗ്രാമപഞ്ചായത്ത് 8ആം വാർഡ് മെമ്പർ സുകുട്ടൻ.കെ.എസ് പറഞ്ഞു.