Search
Close this search box.

മാനസിക നില തെറ്റിയ അമ്മയും മക്കളും ഭിക്ഷാടനം നടത്തി ജീവിക്കേണ്ട ഗതി, സംഭവം നവായ്ക്കുളത്ത്

ei0S5A936391

നാവായിക്കുളം : സമൂഹത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങായി ധാരാളം സംഘടനകൾ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ ഒരു സംഘടനയും തിരിഞ്ഞുനോക്കാത്ത, മാനസികനില തെറ്റിയ അമ്മയും ബുദ്ധിമാദ്ധ്യമുള്ള മക്കളും ഭിക്ഷാടനം നടത്തി ജീവിതം മുന്നോട്ടു നയിക്കേണ്ട ഗതികേടിലാണ്. നാവായിക്കുളത്ത് ഒരു പുളിമരത്തിന്റെ ചുവട്ടിൽ താമസിച്ചുവന്നിരുന്ന യുവതിയും പ്രായപൂർത്തിയാകാത്ത ബുദ്ധിമാന്ദ്യമുള്ള മക്കൾക്കും ആറ്റിങ്ങൽ പിങ്ക് പോലീസ് കൈത്താങ്ങായി.

ഷൈനിയും മക്കളായ 16 വയസ്സുള്ള ആമിനയും 11 വയസ്സുള്ള അൽഫിയയും 9 വയസ്സുള്ള മുഹമ്മദ്‌ ബിലാലുമാണ് തെരുവിൽ അന്തി ഉറങ്ങേണ്ടി വരുന്നത്. ഷൈനിക്ക് ഉത്തരവാദിത്വപ്പെട്ടവർ ആരുംതന്നെ ഇല്ലാത്തതാണ് ഇവരുടെ ഒറ്റപ്പെടലിന് കാരണം.ഷൈനിയുടെ അമ്മ ഉണ്ടെങ്കിലും അവർക്കും സഹായിക്കാനൊന്നും കഴിയുന്ന സ്ഥിതിയല്ല. ഷൈനിയുടെ അമ്മ മക്കളെയും കൊണ്ട് ഭിക്ഷ നടത്താൻ പോകും. അങ്ങനെ ഭിക്ഷ എടുത്ത് കൊണ്ട് വരുന്ന പണവുമായി പുളിമരത്തിന്റെ ചുവട്ടിലേക്ക് വരുമ്പോൾ ആ പണവും സമീപത്തുള്ള ബന്ധുക്കൾ പിടിച്ചു പറിക്കുകയും ഷൈനിയെയും മക്കളെയും ആക്രമിക്കുകയും ചെയ്യുമെന്ന് അവർ പറയുന്നു. പലപ്പോഴും മർദ്ദനമേറ്റ് അവർക്ക് അയൽവാസികളുടെ വീട്ടിലേക്ക് ഓടിക്കയറേണ്ടി വന്നിട്ടുണ്ട്.

കഴിഞ്ഞ് ആഴ്ച കല്ലമ്പലം ഭാഗത്ത് കൂടി ഭിക്ഷ നടത്തി പോകുന്നത് കണ്ട നാട്ടുകാരിൽ ചിലർ ആറ്റിങ്ങൽ പിങ്ക് പോലീസിനെ വിവരം അറിയിച്ചു. തുടർന്ന് പിങ്ക് പോലീസ് എത്തി ഷൈനിയോടും മക്കളോടും കാര്യങ്ങൾ അന്വേഷിച്ചപ്പോഴാണ് ഇവരുടെ മാനസികനില താളം തെറ്റിയിട്ടുണ്ടെന്ന് അറിയുന്നത്. തുടർന്ന് ഇവർ പറഞ്ഞതനുസരിച്ച് നാവായിക്കുളത്ത് ഇവർ താമസിക്കുന്ന ഭാഗത്തേക്ക് പോയി അവിടെ ഒരു പുളിമരത്തിന്റെ ചുവട്ടിലാണ് ഇവരുടെ താമസമെന്ന് പിങ്ക് പോലീസിനും ബോധ്യമായി. തുടർന്ന് അടുത്തുള്ള ബന്ധുക്കളെ വിളിച്ച് പിങ്ക് പോലീസ് വിവരം പറയുകയും ഇവരെ മറ്റൊരു സംഘടനയോ ആരെങ്കിലും ഏറ്റെടുക്കുന്നതുവരെ ബന്ധുക്കൾ സംരക്ഷണം നൽകണമെന്നും അറിയിച്ചു. പിങ്ക് പോലീസിന്റെ നിർദ്ദേശം പാലിച്ചുകൊണ്ട് ബന്ധുക്കൾ ഇവരെ ഏറ്റെടുത്തു. എന്നാൽ മൂന്നു നാല് ദിവസം കഴിഞ്ഞ് ഷൈനിയുടെ കണ്ണ് ചുവന്നു തടിച്ചു കിടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു. നാട്ടിൽ തിരക്കിയപ്പോൾ വീട്ടുകാർ ഇടിച്ചതാണെന്നാണ് പറയുന്നത്. എന്നാൽ ഷൈനി കല്ലിൽ തട്ടി വീണതാണെന്നാണ് ബന്ധുക്കൾ പറഞ്ഞത്. ഭക്ഷണമോ നല്ല വസ്ത്രമോ ഇല്ലാത്ത പ്രായപൂർത്തിയാകാത്ത മക്കളെയും കൊണ്ട് ദുരിതമനുഭവിക്കുന്ന ഈ യുവതിയുടെ കഷ്ടപ്പാടിന് ഒരു അറുതി വരാൻ, ഇവർക്ക് സാന്ത്വനമായി ഏതെങ്കിലും സംഘടന മുന്നോട്ടുവന്ന് ഇവരുടെ സംരക്ഷണം ഏറ്റെടുക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം. കാരുണ്യത്തിന്റെ വിളക്കുകൾ കത്തുന്ന ഏതെങ്കിലും സംഘടനകൾ മുന്നോട്ടു വരണം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!