കിഴുവിലം : കിഴുവിലം ഗ്രാമപഞ്ചായത്തിലെ മാമം പാലത്തിനു സമീപത്തെ കാർഷിക ആവശ്യത്തിന് ജലം എത്തിക്കുന്ന ഓടകളുടെ പുനരുദ്ധാരണ പ്രവൃത്തികൾ വൈകുന്നതായി ആരോപണം. മാമം നദിയിൽ നിന്ന് തോട് മാർഗ്ഗം മാമം കമുകറ ഏലയിലെ പാടശേഖരങ്ങളിൽ കൃഷിക്കാവശ്യമായ വെള്ളം എത്തിക്കുന്ന തോടിന്റെ പുനരുദ്ധാരണ പണികളാണ് ഇഴഞ്ഞു നീങ്ങുന്നത്.
പഴയതും പുതിയതുമായ ദേശീയപാതയ്ക്കടിയിലൂടെ സ്ഥാപിച്ച തോടിനുള്ളിൽ മാലിന്യങ്ങളും വൃക്ഷങ്ങളുടെ വേരും കാരണം ജലവിതരണത്തിന് തടസ്സം നേരിടുന്നു. ഓടയുടെ വ്യാസ ക്കുറവ് കാരണം തൊഴിലാളികൾക്ക് യഥാസമയം ഓടകളിൽ ഇറങ്ങി അടിഞ്ഞുകൂടിയ മാലിന്യങ്ങൾ യഥാ സമയം നീക്കം ചെയ്യാൻ പറ്റാത്ത അവസ്ഥയിലായിരുന്നു. ഇതിനെ തുടർന്നാണ് ഡെപ്യൂട്ടി സ്പീക്കറും സ്ഥലം എംഎൽഎയുമായ വി ശശി തോട് പുനരുദ്ധാരണത്തിന് ആവശ്യമായ 36 ലക്ഷം രൂപ അനുവദിച്ചത്.
കഴിഞ്ഞ ആഴ്ച ഇതിന്റെ നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പഴയ ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെടുത്തി റോഡ് മുറിച്ചിരുന്നു. മാത്രമല്ല വർഷങ്ങളായി തകർന്നു കിടന്ന പഴയ ദേശീയപാത നാട്ടുകാർ നൽകിയ പരാതികൾക്കൊടുവിൽ സഞ്ചാരയോഗ്യമാക്കാൻ നടപടികൾ സ്വീകരിച്ചിരുന്നു. ഇതിലേക്കായി കരാറുകാരൻ പണികൾ ഏറ്റെടുത്ത് ആവശ്യമായ നിർമാണസാമഗ്രികൾ സ്ഥലത്തെത്തിക്കുകയും ചെയ്തു. തോടിന്റെ പണി അനന്തമായി നീണ്ടാൽ റോഡിൻറെ പണി ഉടനെ തുടങ്ങാൻ സാധിക്കില്ല എന്ന ആശങ്കയിലാണ് നാട്ടുകാർ.