ചിറയിൻകീഴ്:നടപടിക്രമങ്ങൾ പൂർത്തീകരിക്കുന്നതിലുള്ള മെല്ലെപ്പോക്കു കാരണം ചിറയിൻകീഴിലെ റെയിൽവേ മേൽപാല നിർമാണം വീണ്ടും സ്തംഭനത്തിലേക്ക്. ദർഘാസ് നടപടികളിലെ അപാകതകളാണു നിർമാണം തുടങ്ങുന്നതിനു തടസ്സമായതെന്നാണു ബന്ധപ്പെട്ടവർ നൽകുന്ന വിവരം. ഇനി അടുത്ത വർഷം ഏപ്രിൽ അവസാനത്തോടെ മാത്രമേ പണിയാരംഭിക്കാൻ കഴിയുകയുള്ളൂവെന്നാണു അനൗദ്യോഗികമായി അറിയിച്ചിട്ടുള്ളത്. റോഡ്സ് ആൻഡ് ബ്രിജസ് കോർപറേഷനു നിർമാണ ചുമതല കൈമാറിയിട്ടുള്ള മേൽപാലത്തിനു 19മീറ്റർ വീതിയും 700മീറ്റർ നീളവുമാണു കണക്കാക്കിയിട്ടുള്ളത്. നിലവിൽ 18കോടി രൂപയാണു കിഫ്ബി അംഗീകാരം നൽകി പദ്ധതി നടത്തിപ്പിനായി അനുവദിച്ചത്.
ചിറയിൻകീഴ് നിവാസികൾ വർഷങ്ങളായി അനുഭവിച്ചുവരുന്ന രൂക്ഷമായ ഗതാഗതക്കുരുക്കിനു ശാശ്വതപരിഹാരമെന്ന നിലയിലാണു റെയിൽവേ മേൽപാലത്തിനു രണ്ടുവർഷം മുൻപു അനുമതിയായത്. ഇതിനായി എഴുപതിലേറെ ഭൂവുടമകളിൽ നിന്നും ഭൂമി ഏറ്റെടുക്കുകയും വാണിജ്യ സ്ഥാപനങ്ങളടക്കം ഒഴിപ്പിക്കുന്നതിന്റെ ഭാഗമായുള്ള നഷ്ടപരിഹാരത്തുകകൾ അനുവദിക്കുകയും ചെയ്തിരുന്നു. എന്നാൽ നിർദിഷ്ട പാലം കടന്നുപോകുന്ന പാതയോരത്തെ ശേഷിക്കുന്ന അഞ്ചോളം സ്വകാര്യ ഉടമകളുടെ കെട്ടിടങ്ങൾ ഒഴിപ്പിക്കുന്നതിൽ ഉണ്ടായിട്ടുള്ള കാലതാമസമാണു നിർമാണം തുടങ്ങുന്നതിനു തടസ്സം. ഡിസംബർ 15 മുതൽ മേൽപ്പാല നിർമ്മാണം ആരംഭിക്കുമെന്നും അതുമായി ബന്ധപ്പെട്ടുള്ള ഗതാഗത ക്രമീകരണങ്ങളും ഉൾപ്പെടെ പ്രസിദ്ധീകരിച്ചിരുന്നു.