ചിറയിൻകീഴ് : തിരുവനന്തപുരം ജില്ലയിൽ കോഴിയിറച്ചി, പോത്തിറച്ചി, ആട്ടിറച്ചി എന്നിവയ്ക്ക് അമിതവില ഈടാക്കുന്നതായി ഉപഭോക്താക്കളിൽ നിന്നും വ്യാപകമായി പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ വില ഏകീകരിച്ചു കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ അത് നടപ്പിൽ വരുത്തുന്നതിന്റെ ഭാഗമായി ഇന്ന് ചിറയിൻകീഴ് താലൂക്കിൽ സിവിൽ സപ്ലൈസ്, റവന്യൂ ലീഗൽ മെട്രോളജി എന്നിവർ സംയുക്തമായി 55 സ്ഥാപനങ്ങളിൽ പരിശോധന നടത്തി. മുപ്പത് സ്ഥാപനങ്ങളിൽ ക്രമക്കേട് കണ്ടെത്തി. അളവ് തൂക്ക ഉപകരണങ്ങളിൽ കൃത്രിമം കാണിച്ച നാല് വ്യാപാരികളിൽ നിന്നും 8000 രൂപ പിഴ ഈടാക്കുകയും കൃത്യമായി സ്റ്റാമ്പിങ് നടത്താത്ത മൂന്ന് ബയോമെട്രിക് ത്രാസുകൾ പിടിച്ചെടുക്കുകയും ചെയ്തു. അമിതവില ഈടാക്കിയ 30 വ്യാപാരികൾക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുന്നത് ജില്ലാകളക്ടർക്ക് അടിയന്തിരമായി
റിപ്പോർട്ട് ചെയ്തു.
റെയ്ഡിൽ തഹസിൽദാർ മനോജ് ആർ, താലൂക്ക് സപ്ലൈ ഓഫീസർ അരുൺ പി കെ, ലീഗൽ മെട്രോളജി ഇൻസ്പെക്ടർ അനിൽകുമാർ, ഡെപ്യൂട്ടി തഹസിൽദാർ സജി, റേഷനിങ് ഇൻസ്പെക്ടർമാരായ സുലൈമാൻ, ബിജു തുടങ്ങിയവർ പങ്കെടുത്തു.