കടയ്ക്കാവൂർ : കടയ്ക്കാവുർ റയിൽവേ സ്റ്റേഷനു സമീപം പ്രവർത്തനം കഴിഞ്ഞ് അടച്ചിട്ട തട്ടുകടയിലെ പാചക വാതക സിലിണ്ടറിൽ നിന്നും വലിയ ശബ്ദത്തോടെ ഗ്യാസ് ലീക്കായി. ഇന്ന് പുലർച്ചെ 1അരമണിയോടെ പത്ര കെട്ടുകൾ എടുക്കാൻ വന്നവരാണ് ഗ്യാസിന്റെ ഗന്ധം തിരിച്ചറിഞ്ഞത്. തുടർന്ന് ജനങ്ങൾ ആകെ പരിഭ്രാന്തരായി. ഉടൻ വിവരം ആറ്റിങ്ങൽ ഫയർ ആൻ്റ് റെസ്ക്യു സ്റ്റേഷനിൽ അറിയിച്ചു. ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ എത്തി കടയുടെ പൂട്ട് ഷിയേഴ്സ് ഉപയോഗിച്ച് മുറിച്ചുമാറ്റുകയും എം.റ്റി.യു വിൽ നിന്ന് വെള്ളം സ്പ്രേ ചെയ്തു കൊണ്ട് അകത്തു കയറി സിലിണ്ടർ പുറത്തെടുക്കുകയും ചെയ്തു. പരിശോധനയിൽ സിലണ്ടർ കാലപ്പഴക്കം വന്നതാണെന്നും സിലിണ്ടറിൽ ചെറിയ ദ്വാരം വീണ് ഗ്യാസ് പുറത്തേക്ക് വരുന്നതായും കണ്ടു.കൂടാതെ കടയിലെ റഗുലേറ്ററുകൾ എല്ലാം തുറന്ന അവസ്ഥയിലുമായിരുന്നു. പത്രവിതരണക്കാർ കണ്ട് അഗ്നിശമന സേനയെ അറിയിച്ചതിനാൽ വൻ ദുരന്തം ഒഴിവാക്കാൻ സാധിച്ചു.
ആറ്റിങ്ങൽ ഫയർ സ്റ്റേഷനിലെ അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ സജിത് ലാൽ എസ്.ഡിയുടെ നേതൃത്വത്തിൽ സീനിയർ ഫയർ ഓഫീസറായ ഷിജാം, ഫയർ ഓഫീസർമാരായ ശ്രീരൂപ്, സജീം സജി.എസ്.നായർ, അഷറഫ് എന്നിവരാണ് പങ്കെടുത്തത്. കടയ്ക്കാവൂർ പോലീസും സംഭവസ്ഥലത്തുണ്ടായിരുന്നു.