ആറ്റിങ്ങൽ :2012 ൽ ആറ്റിങ്ങൽ പോലീസ് റെജിസ്ട്രർ ചെയ്ത വൻ വാഹന തട്ടിപ്പ് കേസ്സിലെ ഒന്നാം പ്രതിയെയാണ് ആറ്റിങ്ങൽ ഡി.വൈ.എസ്.പി എസ്സ്.വൈ.സുരേഷിന്റെ നേതൃത്വത്തിൽ ഉള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ എട്ട് വർഷമായി പോലീസ് തിരയുന്ന മംഗലാപുരം ,മുരുക്കുംപുഴ മുല്ലശ്ശേരി അനിൽ ഹൗസിൽ മുരുക്കുംപുഴ അനിൽ എന്ന് വിളിക്കുന്ന അനിൽ അലോഷ്യസാണ്(വയസ്സ് 42) പോലീസിന്റെ പിടിയിൽ ആയത്. സംസ്ഥാനത്തിനകത്തും പുറത്തുമായി മാറി മാറി വ്യാജ മേൽവിലാസത്തിൽ വാടകയ്ക്കാണ് ഇയാൾ താമസിച്ച് വന്നത്. ഇപ്രകാരം ബാങ്ക് മാനേജർ എന്ന വ്യാജേന പള്ളിപ്പുറം കണിയാപുരം ശ്രീനിലയം വീട്ടിൽ താമസിച്ച് വരവെയാണ് ഇയാൾ അന്വേഷണ സംലത്തിന്റെ പിടിയിൽ ആകുന്നത്.
വാഹനം വാങ്ങുന്ന ആളിന്റെ ഫോട്ടോയും വ്യാജ തിരിച്ചറിയൽ രേഖകളും ഉപയോഗിച്ച് വാഹന ഫിനാൻസ് കമ്പനിയിൽ നിന്നും ലോൺ തരപ്പെടുത്തി വാഹനം വാങ്ങി തിരുവനന്തപുരം റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിൽ താത്കാലിക റജിസ്ട്രേഷൻ നടത്തി രേഖകൾ കൈവശം വാങ്ങി സെയിൽ ലെറ്ററും, പർച്ചേസ് എഗ്രിമെന്റും വ്യാജമായി തയ്യാറാക്കി ലോണിന്റെ വിവരങ്ങൾ (ഹൈപ്പോതിക്കേഷൻ) മറച്ച് വെച്ച് ആറ്റിങ്ങൽ റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിൽ നിന്നും വാഹനത്തിന്റെ രേഖകൾ സമ്പാദിക്കും .ഇത്തരത്തിൽ സ്വന്തമാക്കിയ ഒമ്പത് വാഹനങ്ങൾ മറിച്ച് വിൽപ്പന നടത്തിയും , പണയം വെച്ചും ഫൈനാൻസ് കമ്പനിയെ വൻ സാമ്പത്തിക തട്ടിപ്പ് നടത്തിയതിനാണ് ഇയാൾ ഒന്നാം പ്രതി ആയി ആറ്റിങ്ങൽ പോലീസ് കേസ്സ് എടുത്തിരൂന്നത്.
ഫിനാൻസ് കമ്പനിയിലെ ജീവനക്കാരനേയും , വാഹനം എടുക്കുന്ന ആളിന്റെ അഡ്രസ്സ് പരിശോധിച്ച് റിപ്പോർട്ട് നൽകുന്ന ആളിനേയും മറ്റ് ഉദ്യോഗസ്ഥരേയും സ്വാധീനിച്ചാണ് ഇയാൾ തട്ടിപ്പ് നടത്തിവന്നിരുന്നത്. ഇത്തരത്തിൽ ഇയാളെ സഹായിച്ചു വന്നിരുന്ന നാല് പേർ നേരത്തേ അറസ്റ്റിൽ ആയിരുന്നു. നെയ്യാറ്റിൻകര വാഴിച്ചൽ സ്വദേശി ആയ സനോജ് , തിരുമല മുടവൻമുകൾ സ്വദേശി പ്രകാശ് ,മറ്റ് നിരവധി കേസ്സുകളിലെ പ്രതിയായ കല്ലമ്പലം , പുല്ലൂർ മുക്ക് സ്വദേശി റീജു ,കല്ലമ്പലം കുടവൂർ നാദിർഷാ എന്നിവരാണ് മുൻപ് അറസ്റ്റിൽ ആയത്.
ഇപ്പോൾ അറസ്റ്റിലായ പ്രതി സമാനമായ രീതിയിൽ വ്യാജരേഖകൾ ചമച്ച് മറ്റ് തട്ടിപ്പുകൾ നടത്തിയിട്ടുണ്ടോ എന്നും അന്വേഷിച്ച് വരുന്നു. ഇതിനായി റിമാന്റ് ചെയ്ത പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തും.
തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ബി.അശോകൻ ഐ.പി.എസ്സിന്റെ നിർദ്ദേശാനുസരണം ആറ്റിങ്ങൽ ഡി.വൈ.എസ്.പി , എസ്സ്.വൈ.സുരേഷിന്റെ നേതൃത്വത്തിൽ ആറ്റിങ്ങൽ പോലീസ് ഇൻസ്പെക്ടർ വി.വി. ദിപിൻ സബ്ബ് ഇൻസ്പെക്ടർ എസ്സ്.സനൂജ് , പ്രത്യേക അന്വേഷണ സംഘത്തിലെ സബ്ബ് ഇൻസ്പെക്ടർമാരായ ഫിറോസ് ഖാൻ , എ.എച്ച്.ബിജു , എ.എസ്.ഐ മാരായ ബി.ദിലീപ് , ആർ.ബിജുകുമാർ , എസ്സ്. ജയൻ, സിയാദ് എന്നിവരുടെ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.