ചിറയിൻകീഴ് : ചിറയിൻകീഴ് വലിയകടയിലെ പൊതുചന്തയിൽ നിന്നു വാങ്ങിയ മീനുകൾ മുറിച്ചപ്പോൾ പുഴുക്കളെ കണ്ടെത്തിയതിനെ തുടർന്ന് പാലകുന്ന് സ്വദേശിയായ വീട്ടമ്മ പഞ്ചായത്തിൽ പരാതി നൽകി.
വ്യാഴാഴ്ച രാവിലെ വലിയകട ചന്തയിലെ മത്സ്യക്കച്ചവടക്കാരിയിൽനിന്നു വാങ്ങിയ ചൂരമീൻ വീട്ടിലെത്തിച്ചു മുറിച്ചപ്പോഴാണ് പുഴുക്കളെ കണ്ടത്. ഉടൻതന്നെ ചന്തയിലെത്തി കച്ചവടക്കാരിയോടു വിവരം പറഞ്ഞു. തുടർന്ന് ചിറയിൻകീഴ് ഗ്രാമപ്പഞ്ചായത്തിലെത്തി പ്രസിഡന്റിനും ആരോഗ്യവിഭാഗത്തിനും ഭക്ഷ്യസുരക്ഷാ വകുപ്പിനും പരാതി നൽകി. പരാതിയെ തുടർന്ന് ചിറയിൻകീഴ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.മുരളിയുടെ നേതൃത്വത്തിൽ പഞ്ചായത്തിലെ ആരോഗ്യ സ്‌ക്വാഡ് ചന്തയിൽ പരിശോധന നടത്തി. ഇനി മുതൽ വലിയകട ചന്തയിലെ വിൽപ്പനക്കാർക്ക് തിരിച്ചറിയൽ രേഖ നൽകുമെന്നും അവർക്കു മാത്രമേ ചന്തയിൽ വില്പയ്ക്ക് അനുമതി നൽകുകയുള്ളൂവെന്നും പ്രസിഡന്റ് പറഞ്ഞു.
അതേസമയം, മീനിൽ കണ്ടത് പുഴുവല്ലെന്നും ഇത്തരം മത്സ്യങ്ങളിൽ സാധാരണ കാണാറുള്ള ചെറുജീവികളാണെന്നുമാണ് മത്സ്യകച്ചവടക്കാരിയുടെ വാദം.