ആറ്റിങ്ങൽ: തൊഴിൽ സ്ഥലത്തെ ലൈംഗികാതിക്രമ പരാതികൾ കൈകാര്യം ചെയ്യുന്നതിനാണ് നഗരസഭ ഓഫീസിൽ ഇന്റേണൽ കമ്മിറ്റി രൂപീകരിച്ചത്. 10 പേരിൽ കൂടുതൽ ജോലി ചെയ്യുന്ന ഓരോ ഓഫീസിലും ഈ കമ്മിറ്റി രൂപീകരിക്കണം. അഞ്ച് അംഗങ്ങൾ ഉൾപ്പെടുന്നതാണ് ഓരോ കമ്മിറ്റിയും. ആദ്യഘട്ടത്തിൽ നഗരത്തിലെ സർക്കാർ ഓഫീസുകളിലും, വിദ്യാലയങ്ങളിലും രണ്ടാം ഘട്ടത്തിൽ സ്വകാര്യ മേഖലയിലുമായാണ് കമ്മിറ്റി രൂപീകരണം നടപ്പിലാക്കുന്നത്.
നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ്. കുമാരിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഓഫീസ് ഇന്റേണൽ കമ്മിറ്റി പ്രസീഡിംഗ് ഓഫീസറായി മുനിസിപ്പൽ എഞ്ചിനീയർ പി. സിനിയെ തിരഞ്ഞെടുത്തു. കൂടാതെ പ്രദേശികമായി പൊതുരംഗത്ത് പ്രവർത്തി പരിചയമുള്ളതും നഗരസഭ മുൻ വൈസ് ചെയർപേഴ്സനുമായ ആർ.എസ്. രേഖ, സൂപ്രണ്ട്മാരായ എസ്. ഷീബ, അനിൽകുമാർ, ഹെൽത്ത് സൂപ്പർവൈസർ ബി.അജയകുമാർ തുടങ്ങിയവരാണ് കമ്മിറ്റി അംഗങ്ങൾ.
ഇത്തരത്തിൽ രൂപീകരിക്കുന്ന ഓരോ കമ്മിറ്റിക്കും അതാത് സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന സ്ത്രീകൾക്കെതിരെയുള്ള പ്രശ്നങ്ങളിൽ ഇടപെടാനും പരിഹരിക്കാനും നീയമ സഹായം ആവശ്യമെങ്കിൽ ശുപാർശ ചെയ്യാനുള്ള അധികാരവുമുണ്ട്. കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് ഒരു മാസത്തിൽ 1 തവണ കൃത്യമായും യോഗം കൂടണം. കൂടാതെ വനിതകൾക്ക് നേരെയുള്ള അധിക്രമം ശ്രദ്ധയിൽപ്പെട്ടാൽ സമയബന്ധിതമായി അടിയന്തിര കമ്മിറ്റിയുടെ സേവനം ലഭ്യമാക്കണം. സ്ത്രീകൾക്കെതിരെ ഉണ്ടാവുന്ന അക്രമങ്ങൾ അമർച്ച ചെയ്യുന്നതിനും അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും വേണ്ടിയാണ് ഇത്തരത്തിലുള്ള കമ്മിറ്റികൾ രൂപീകരിക്കുന്നതെന്ന് ചെയർപേഴ്സൺ അറിയിച്ചു.
നഗരസഭ മന്ദിരത്തിൽ വച്ച് നടന്ന പരിപാടിയിൽ വൈസ് ചെയർമാൻ ജി. തുളസീധരൻ പിള്ള, സെക്രട്ടറി വിശ്വനാഥൻ, അസി. എഞ്ചിനീയർ ജയദാസ് തുടങ്ങിയവർ പങ്കെടുത്തു.