ഫാമിന്റെ മറവിൽ ചാരായം വാറ്റി വില്പന നടത്തിയയാളെ പൊലീസ് പിടികൂടി. മടവൂർ പുലിയൂർകോണം അറുകാഞ്ഞിരം ക്ഷേത്രത്തിന് സമീപം അന്നപൂർണയിൽ അശോകനാണ് (45) പിടിയിലായത്. പ്രതി നടത്തുന്ന കോഴി ഫാമിന്റെയും പന്നിഫാമിന്റെയും മറവിൽ ഫാമിനോട് ചേർന്നുള്ള വീട്ടിൽ രാത്രിയിലാണ് വ്യാജചാരായം വാറ്റിയിരുന്നത്.
രഹസ്യാന്വേഷണ വിഭാഗം ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ പള്ളിക്കൽ പൊലീസ് ഇൻസ്പെക്ടർ അനിൽകുമാറിന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിലാണ് വാറ്റു ഉപകരണങ്ങൾ സഹിതം പ്രതി പിടിയിലായത്. ആറ് ലിറ്റർ വാറ്റുചാരായം, ഇരുപത് ലിറ്റർ വാഷ്, ചാരായം വാറ്റുന്നതിന് ഉപയോഗിച്ച പ്രഷർ കുക്കർ, പാത്രങ്ങൾ, ഗ്യാസ് സിലിണ്ടറുകൾ, ട്യൂബുകൾ, പാത്രങ്ങൾ എന്നിവയും ചാരായം വിറ്റുകിട്ടിയ എൺപതിനായിരം രൂപയും ഇവിടെ നിന്ന് പിടികൂടിയിട്ടുണ്ട്. ഇതൊടൊപ്പം വില്പനക്കായി ചാരായം കുപ്പികളിലാക്കി സൂക്ഷിച്ചിരുന്ന ഒരു കാർ, സ്കൂട്ടർ എന്നിവയും പിടികൂടി. ലിറ്ററിന് രണ്ടായിരം രൂപയ്ക്കാണ് പ്രതി ചാരായം വിറ്റിരുന്നത്. നിലമേൽ, ചടയമംഗലം തുടങ്ങിയ ഭാഗങ്ങളിൽ നിന്ന് ആവശ്യക്കാർ ഇവിടെ എത്താറുണ്ടായിരുന്നതായി പൊലീസ് അറിയിച്ചു. പ്രതിക്കെതിരെ അബ്കാരി നിയമപ്രകാരം കേസെടുത്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.