വെഞ്ഞാറമൂട്: അടുത്തടുത്ത ദിവസങ്ങളില്‍ വെഞ്ഞാറമൂട്ടില്‍ നടന്ന മോഷണ പരമ്പരയിലെ പ്രതികളിലൊരാളെ വെഞ്ഞാറമൂട് പോലീസ് അറസ്റ്റ് ചെയ്തു.
മാങ്കോട് ചിതറ ഇരപ്പില്‍ സലീനാ മന്‍സിലില്‍ അദിന്‍ ഷാ(അക്കു-26) ആണ് അറസ്റ്റിലായത്. ഈ കേസുകളിലെ കൂട്ടു പ്രതികളായ മറ്റ് നാല് പേരെ വേറെ ചില കേസുകളില്‍ കഴിഞ്ഞ ദിവസം ആര്യനാട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
മണലിമുക്ക് സ്വദേശി റിയാസിന്റെ ഉടമസ്ഥതയില്‍ തണ്ട്രാം പൊയ്കയിലുള്ള സിറ്റിസണ്‍ യൂസ്ഡ് കാര്‍ എന്ന സ്ഥാപനത്തില്‍ നി്ന്നും ഒരു വോൾസ്‌വാഗൺ പോളോ കാറും, 44,000 രൂപയും ഉദിമൂട് രാജേഷ് ഭവനില്‍ മണിയന്റെ ഉടമസ്ഥയില്‍ തണ്ട്രാം പൊയ്കയില്‍ തന്നെയുള്ള കൃപാ ഗാരേജില്‍ നിന്നും ഒരു മാരുതി സ്വിഫ്റ്റ് കാറും ആറായിരും രൂപയും കാവറ ധന്യാ ഭവനില്‍ സുരേഷ് ബാബുവിന്റ ഉടമസ്ഥതയില്‍ വെഞ്ഞാറമൂട്ടിലുള്ള ബ്രിസ് ബേക്കറിയില്‍ നിന്നും 2000 രൂപയും 4000 രൂപയുടെ സാധനങ്ങളുമാണ് മെയ് നാലിനും ഏഴിനും ഇടയിലുള്ള ദിവസങ്ങളില്‍ അദിന്‍ ഷാ ഉൾപ്പെട്ട സംഘം മോഷ്ടിച്ചത്.
കൊല്ലം തിരുവനന്തപുരം ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി രണ്ട് ഡസനിലധികം കേസുകളിലെ പ്രതിയാണ് ഇയാൾ എന്ന് പോലീസ് പറയുന്നു.
ആറ്റിങ്ങള്‍ ഡി.വൈ.എസ്.പി.യുടെ നിര്‍ദ്ദേശാനുസരണം വെഞ്ഞാറമൂട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ രതീഷ്, എസ.ഐ സുജിത്.ജി.നായര്‍, എ.എസ്.ഐ ഷാജു, സി.പി.ഓമാരായ മഹേഷ്, ഉമേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ച പ്രതിയെ നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.