കാട്ടാക്കട: കാട്ടാക്കടയിൽ മോഷണ പരമ്പര അരങ്ങേറി. ഒറ്റ രാത്രിയിൽ രണ്ടു പള്ളികളിലും രണ്ട് കുരിശടിയിലും ഒരു ക്ഷേത്രത്തിലും കവർച്ച നടത്തിയ ആയുധധാരികളായ കള്ളന്മാർ പണം കവരുകയും പള്ളികൾ അലങ്കോലമാക്കുകയും ചെയ്തു. പള്ളികളിൽ കയറിയ കള്ളന്മാർ വീഞ്ഞും അകത്താക്കിയാണ് മടങ്ങിയത്. കണ്ടൈൻമെൻറ് സോണുകളായ കാട്ടാക്കട, പൂവച്ചൽ പഞ്ചായത്തുകളിൽ അതിശക്തമായ പൊലീസ് നിരീക്ഷണത്തെ വെട്ടിച്ചു പൊലീസ് സ്റ്റേഷൻ പരിധിയിൽ സ്റ്റേഷന് കിലോമീറ്ററുകൾ മാത്രം അകലെയായി ആയുധധാരികൾ കറങ്ങിയതിൽ നാട്ടുകാർ ആശങ്കയിലാണ്.കാട്ടാക്കട ആമച്ചലില്‍ അമലോത്ഭവ മാതാ ദേവാലയം, കട്ടക്കോട് സെന്‍റ് അന്‍റണീസ് ദേവാലയം, കട്ടക്കോട് ജംഗ്ഷനിലെ സെന്റ് ആന്റണീസ് കുരിശടി, ചാത്തിയോട് വേളങ്കണ്ണിമാതാ കുരിശടി, മംഗലക്കൽ മുത്താരമ്മൻ ക്ഷേത്രം എന്നിവിടങ്ങളിലാണ് കള്ളൻ കയറിയത്