നെടുമങ്ങാട്: പോക്‌സോ കേസിൽ അറുപതുദിവസം ജയിലിൽ കിടന്നശേഷം ജാമ്യം കിട്ടി പുറത്തിറങ്ങിയ പ്രതി ഇരയുടെ വീട്ടിലെത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. വീട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് നെടുമങ്ങാട് പോലീസ് പ്രതിയെ അറസ്റ്റുചെയ്തു. നെടുമങ്ങാട് വാളികോട് കായ്പാടി സ്വദേശി അഷ്‌റഫി (50)നെയാണ് നെടുമങ്ങാട് എസ്.ഐ. ശ്രീജിത്തും സംഘവും അറസ്റ്റുചെയ്തത്. വെള്ളിയാഴ്ച രാത്രിയാണ് ഇയാൾ മദ്യപിച്ച് ഇരയുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയത്. കോടതിയിൽ മൊഴിമാറ്റിയില്ലെങ്കിൽ വീട്ടുകാരെ ഉൾപ്പെടെ കൊലപ്പെടുത്തുമെന്നായിരുന്നു ഭീഷണി. കഴിഞ്ഞ മാസം 17 വയസ്സുകാരിയെ വീട്ടിൽക്കയറി പീഡിപ്പിച്ച കേസിലാണ് നേരത്തേ ഇയാളെ അറസ്റ്റുചെയ്തത്.