കണിയാപുരം: കണിയാപുരം ജന്മിമുക്കിൽ ലക്ഷ്മണൻ മേശിരിയുടെ (82) മരണശേഷം തനിച്ചായ മകളുടെ സംരക്ഷണം ചാരിറ്റി വില്ലേജ് ഏറ്റെടുക്കും. പിതാവും മകളും മാത്രമായി കഴിയവെയാണ് ഈ മാസം അഞ്ചിന് ലക്ഷ്മണൻ മേശിരി മരണപ്പെടുന്നത്. അതോടെ ആരുമില്ലാതായ മകളുടെ സംരക്ഷണമാണ് പളളിനട ടീം വെൽഫെയറിൻ്റെ ഇടപെടലിൽ അമാനി ഉസ്താദ് നേതൃത്വം കൊടുക്കുന്ന വെഞ്ഞാറമൂട്ടിലെ ചാരിറ്റി വില്ലേജ് സംരക്ഷണം ഏറ്റെടുക്കുന്നത്. രഞ്ജിനിയുടെ ചെറുപ്പത്തിൽ തന്നെ മാതാവ് ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞ 25 വർഷമായി പിതാവുമൊത്ത് അണക്കപ്പിള്ള ജന്മിമുക്കിലാണ് ഇരുവരും താമസിച്ചു വന്നത്. ലെയ്ത്ത് മേശിരിയായിരുന്ന ലക്ഷ്മണന് ചെറിയ വീടും കടയും വാടക ഈടാക്കാതെ നൽകിയിരുന്നത് പ്രദേശവാസിയായിരുന്ന റഷീദാണ്. പിതാവ് കൂടി മരണപ്പെട്ടതോടെ തീർത്തും ഒറ്റയ്ക്കായ രഞ്ജിനിയുടെ സംഭവമറിഞ്ഞ ടീം വെൽഫെയർ പ്രവർത്തകരായ നൗഫൽ, ഫൈസൽ, ടീം വെൽഫെയർ ക്യാപ്റ്റൻ അംജദ് റഹ്മാൻ എന്നിവരുടെ നേതൃത്വത്തിലുള്ളവരുടെ ഇടപെടലിന് ശേഷമാണ് ചാരിറ്റി വില്ലേജ് സംരക്ഷണം നൽകാൻ മുന്നോട്ട് വന്നത്. പള്ളിനട ടീം വെൽഫെയർ രഞ്ജിനിയുടെ അവസ്ഥ അമാനി ഉസ്താദിനെ അറിയിച്ചതോടെ ചാരിറ്റി വില്ലേജ് ഏറ്റെടുക്കാമെന്ന് അറിയിക്കുകയായിരുന്നു.ചാന്നാങ്കര വാർഡ് മെമ്പർ അബ്ദുൽ സലാമിന്റെയും നാട്ടുകാരുടെയും സാന്നിധ്യത്തിലാണ് രഞ്ജിനിയെ ആശ്രയ തീരം ഏറ്റെടുത്തത്