അഞ്ചുതെങ്ങ്: തോണിക്കടവിന് സമീപം നിർമ്മാണം പൂർത്തിയാക്കിയ ഫിഷ് ലാൻഡിംഗ് സെന്റർ പണി തീർന്നു ആറുമാസത്തിനകം തകർന്നടിഞ്ഞത് വിജിലൻസ് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകി. അഞ്ചുതെങ്ങ് മുൻ വൈസ് പ്രസിഡന്റ് എസ്. പ്രവീൺ ചന്ദ്രയാണ് പരാതി നൽകിയത്.
പരാതി ഇങ്ങനെ :
ഒരുകോടി പത്ത് ലക്ഷം രൂപാ ചെലവിൽ അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തിലെ തോണിക്കടവിന് സമീപം നിർമ്മാണം പൂർത്തിയാക്കിയ ഫിഷ് ലാൻഡിംഗ് സെന്റർ പണി തീർന്നു ആറുമാസത്തിനകം തകർന്നടിഞ്ഞു.കഴിഞ്ഞ യു ഡി എഫ് സർക്കാരിന്റെ കാലത്ത് മത്സ്യ മേഖലയിൽ നടന്ന അഴിമതി യുടെ നിത്യ സ്മാരകമാണ് ഈ ഫിഷ് ലാൻഡിംഗ് സെന്റർ.
കടൽക്ഷോഭത്തിൽ തകർന്ന കെട്ടിടത്തിന്റെ പില്ലറുകൾക്ക് പൂർണമായും ബലക്ഷയം സംഭവിച്ചു. ശക്തമായ തിരകാരണം മണ്ണിടിഞ്ഞ് കെട്ടിടം ഒരു മീറ്ററോളം താഴ്ന്നു. ഇതാണ് തൂണുകൾക്ക് ബലക്ഷയം സംഭവിക്കാൻ കാരണമായി ചൂണ്ടിക്കാട്ടുന്നത്.പ്രദേശവാസികളുടെയും, അന്നത്തെ ഗ്രാമ പഞ്ചായത്ത് ഭരണം സമതിയുടെയും, ശക്തമായ എതിർപ്പിനെ അവഗണിച്ചാണ് ഈ ഫിഷ് ലാൻഡിംഗ് സെന്റർ പണി ആരംഭിച്ചത്.ഇതിന്റെ ഉദ്ഘാടനത്തിന് എത്തിയ മന്ത്രിയെ തടയുകയും സംഘർഷം ഉണ്ടാകുകയും ചെയ്തിരുന്നു.
കെട്ടിടം തകർന്നു വീണ സമയത്ത് വിജിലൻസ് കേസ് എടുക്കുകയും, ഡയറക്ടർ ശ്രീ.ജേക്കബ് തോമസ് സ്ഥലം സന്ദർശിക്കുകയും ചെയ്തിരുന്നു.എന്നാൽ പിന്നെ യാതൊരു വിധ നടപടിയും ഉണ്ടായില്ല.2011-2016കാലയളവിൽ യു ഡി എഫ് സർക്കാർ മത്സ്യ മേഖലയിൽ നടത്തിയ അഴിമതികൾ പുറത്തു കൊണ്ട് വരാനും, നടപടികൾ സ്വീകരിക്കാനും വിജിലൻസ് കേസ് ശക്തമാക്കണം. മത്സ്യ തൊഴിലാളികൾ ക്ക് കിട്ടേണ്ടുന്ന ആനുകൂല്യങ്ങൾ കടലിൽ താഴ്ത്തിയവരെ നിയമത്തിനു മുന്നിൽ കൊണ്ട് വരണമെന്ന് അഭ്യർത്ഥിക്കുന്നു.