കടയ്ക്കാവൂർ : വാഹന ഉടമകളിൽ നിന്നും വാടകയ്ക്ക് വാഹനങ്ങൾ എടുത്തിട്ട് വാടക നൽകാതെയും വാഹനങ്ങൾ തിരികെ നൽകാതെയും വാഹനങ്ങളും അവരുടെ ആർ.സി ബുക്കുകളും പണയം വെച്ച് പണം തട്ടുന്ന കവലയൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സംഘത്തെ കടയ്ക്കാവൂർ പോലീസ് അറസ്റ്റ് ചെയ്തു. കവലയൂർ ഷൈനി മൻസിലിൽ ഷെഹിൻഷാ, കുളമുട്ടം മേടയിൽ വീട്ടിൽ സാബു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികൾ ചിറയിൻകീഴ് മുടപുരത്തെ സ്വദേശിയുടെ രണ്ട് കാറുകളും കവലയൂർ സ്വദേശിയുടെ കാറും വാടകയ്ക്ക് എടുത്തിട്ട് തിരികെ കൊടുക്കാത്തതിന് കടയ്ക്കാവൂർ പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്ത് പ്രതികളെ അറസ്റ്റ് ചെയ്തത്. അന്വേഷണത്തിൽ ഈ വാഹനങ്ങൾ കൂടാതെ വക്കം, പകൽക്കുറി, ഓയൂർ തുടങ്ങിയ സ്ഥലങ്ങളിലെ ടൂറിസ്റ്റ് ബസ്സും കാറുകളും ഉൾപ്പെടെയുള്ള വാഹനങ്ങൾ വാടകയ്ക്കെടുത്ത് ഇത്തരത്തിലുള്ള തട്ടിപ്പുകൾ നടത്തിയതായി കണ്ടെത്തി. ഇനിയും കൂടുതൽ പ്രതികളെ അറസ്റ്റ് ചെയ്യാൻ ഉണ്ടെന്നും പോലീസ് അറിയിച്ചു.
വർക്കല ഡിവൈഎസ്പി ബാബുക്കുട്ടന്റെ നിർദേശപ്രകാരം കടയ്ക്കാവൂർ സിഐ അജേഷിന്റെ നേതൃത്വത്തിൽ എസ്ഐ ബിജു കുമാർ, മാഹിൻ,ജ്യോതിഷ് കുമാർ, അനീഷ് ബി എസ്, ശ്രീനാഥ് ജി എസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.