കടയ്ക്കാവൂർ :മൊബൈൽ ഫോണിലൂടെ പെൺകുട്ടികളെ പരിചയപ്പെട്ട് ഫോട്ടോകൾ സമൂഹമാധ്യമത്തിൽ പ്രചരിപ്പിക്കുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തുന്ന യുവാവിനെ പോലീസ് പിടികൂടി. തമിഴ്നാട് തിരുവള്ളൂർ ജില്ലയിൽ അമ്പത്തൂർ വിനായകപുരം ഡോക്ടർ രാജേന്ദ്ര പ്രസാദ് സ്ട്രീറ്റിൽ ഡോർ നമ്പർ 25ൽ ജെറി എന്ന് വിളിക്കുന്ന ശ്യാമി(28)നെ ആണ് കടയ്ക്കാവൂർ പോലീസ് അറസ്റ്റ് ചെയതത്.
ഇൻസ്റ്റഗ്രാം, വാട്സപ്പ് തുടങ്ങിയ മാധ്യമങ്ങളിലൂടെ പെൺകുട്ടികളെയും യുവതികളെയും പരിചയപ്പെട്ട് അവരുടെ ഫോട്ടോയും വീഡിയോയും കൈക്കലാക്കി അവരിൽ നിന്ന് സ്വർണവും പണവും തട്ടിയെടുക്കുന്നതാണ് ഇയാളുടെ രീതി. സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട് സ്വർണവും പണവും നഷ്ടപ്പെട്ടതായി പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കടയ്ക്കാവൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണംനടത്തി വരവെയാണ് പ്രതി പിടിയിലായത്.
തിരുവനന്തപുരം റൂറൽ എസ് പി പി കെ മധുവിന്റെ നേതൃത്വത്തിൽ കടയ്ക്കാവൂർ എസ് എച്ച്.ഒഅജേഷ് ബി, എസ് ഐ ദീപു, എ എസ് ഐ മാരായ ജയപ്രസാദ്,ശ്രീകുമാർ സീനിയർ സിവിൽ പോലീസ് ഓഫീസർ ജ്യോതിഷ് എന്നിവർ ഉൾപ്പെടുത്തിയ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് തമിഴ്നാട്ടിലും കർണാടകയിലും സൈബർസെല്ലിന്റെ സഹായത്തോടെ അന്വേഷിച്ചുവരവേയാണ് ബാംഗ്ലൂരിലുള്ള ഒരു സ്ഥാപനത്തിൽ നിന്ന് പ്രതിയെ അറസ്റ്റ് ചെയ്തത്.
പ്രതി സമാനമായ രീതിയിൽ പെൺകുട്ടികളുടെയും യുവതികളുടെയും ഫോട്ടോയും വീഡിയോയും കൈക്കലാക്കി കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന സംശയത്തിൽ പോലീസ് അന്വേഷണം നടത്തി വരുന്നു. സ്വന്തം ഫോട്ടോ ഫിൽറ്റർ ചെയ്തു അതിസുന്ദരമാക്കി സമൂഹ മാധ്യമത്തിലൂടെ ഫ്രണ്ട്ഷിപ്പ് മെസ്സേജ് അയച്ചും ബാംഗ്ലൂരിലും ചെന്നൈയിലും കേരളത്തിലെ വിവിധ ഐ ടി സ്ഥാപനങ്ങളിലെയും മേൽവിലാസത്തിൽ വ്യാജമായി പ്രൊഫൈൽ ഉണ്ടാക്കിയാണ് പ്രതി പലർക്കും നൽകിയിരിക്കുന്നതെന്ന് പോലീസ് കണ്ടെത്തി.
കേരള പോലീസ് സോഷ്യൽ മീഡിയയിലൂടെ വിവിധ തട്ടിപ്പുകളെ കുറിച്ച് അറിയിപ്പുകൾ നൽകിയിട്ടും സമൂഹം കരുതലോടെ കാണാത്തതുകൊണ്ടാണ് ഇത്തരത്തിലുള്ള തട്ടിപ്പുകൾ ഉണ്ടാകുന്നതെന്നു കടയ്ക്കാവൂർ എസ്.എച്ച്. ഒ പറഞ്ഞു പരിചയമില്ലാത്തവരുടെ ഫ്രണ്ട്ഷിപ്പ് മെസ്സേജുകൾ സ്വികരിക്കരുതെന്നു പൊലീസ് മുന്നറിയിപ്പ് നൽകി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു