പോത്തൻകോട് പിതാവിനും 17 വയസുകാരി മകൾക്കുമാണ് നാലംഗ ഗുണ്ടാസംഘത്തിന്റെ മർദനമേറ്റത്. വെഞ്ഞാറമൂട് സ്വദേശിയായ ഷാ, മകൾ നൗറിൻ എന്നിവർക്കാണ് മർദനമേറ്റത്. കവർച്ചാകേസ് പ്രതിയുടെ നേതൃത്വത്തിലായിരുന്നു അക്രമണെന്ന് പോത്തൻകോട് പോലീസ് പറഞ്ഞു.
ബുധനാഴ്ച രാത്രി എട്ടരയോടെ കാട്ടായിക്കോണം പോത്തൻകോട് റോഡിലാണ് സംഭവം നടന്നത്. ഗുണ്ടാസംഘത്തിന്റെ വാഹനത്തിൽ വെഞ്ഞാറമൂട് ഷായും മകളും സഞ്ചരിച്ച വാഹനം തട്ടിയെന്നാരോപിച്ചായിരുന്നു അക്രമം. ശേഷം ഗുണ്ടാസംഘം യാത്രക്കാരെ കുറുകെ പിടിക്കുകയും പിതാവിനെ അസഭ്യം പറഞ്ഞതിന് ശേഷം പെൺകുട്ടിയെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചുവെന്നുമാണ് പോത്തൻകോട് പോലീസിന് നൽകിയ പരാതിയിൽ പറയുന്നത്.
നിരവധി കേസുകളിലെ പ്രതിയും മാസങ്ങൾക്ക് മുൻപ് പള്ളിപ്പുറത്ത് ജ്വല്ലറി ഉടമയെ മുളക് പൊടി എറിഞ്ഞ് വെട്ടിപ്പരിക്കേൽപ്പിച്ച് നൂറ് പവൻ സ്വർണ്ണം കവർന്ന കേസിലെ പ്രതിയുമായ ഫൈസലിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് മർദ്ദിച്ചതെന്നാണ് പോലീസ് പറയുന്നത്.. വെള്ള വാഗണർ കാറിലെത്തിയ സംഘത്തെ പിടികൂടാനുള്ള പോത്തൻകോട് പോലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.