കാട്ടാക്കട: സ്വർണം വാങ്ങാനെന്ന് പറഞ്ഞെത്തിയ ആൾ മുക്കുപണ്ടം പകരം വച്ച് സ്വർണമോതിരവുമായി കടന്നതായി പരാതി. കാട്ടാക്കട ബസ് സ്റ്റാൻഡിന് മുന്നിലെ മഹാറാണി ജൂവലറിയിൽ വെള്ളിയാഴ്ച രാവിലെയാണ് സംഭവം. വെള്ളിയാഴ്ച രാവിലെ പത്തരയോടെ ജൂവലറിയിൽ ടീ ഷർട്ട് ധരിച്ചെത്തിയ ആൾ മോതിരം ആവശ്യപ്പെടുകയും ജീവനക്കാരൻ 20 മോതിരങ്ങൾ അടങ്ങുന്ന ട്രേ ഇയാളുടെ മുന്നിൽ പ്രദർശിപ്പിക്കുകയും ചെയ്തു. മോതിരം നോക്കിയശേഷം അരപവന്റെ ഒരു മോതിരം കാണിച്ച് ഇതുമതി എന്നു പറഞ്ഞതായും ബിൽ ഇടാനായി ജീവനക്കാരൻ പോയപ്പോൾ പണം കുറവാണെന്നും അടുത്ത് എ.ടി.എം. എവിടെയാണെന്ന് അന്വേഷിച്ച് ഇയാൾ മുങ്ങുകയുമായിരുന്നു. പിന്നാലെ സംശയം തോന്നിയ ജീവനക്കാരൻ നടത്തിയ പരിശോധനയിലാണ് ട്രേയിൽ മുക്കുപണ്ടം കണ്ടെത്തിയത്. തുടർന്ന് സി.സി.ടി.വി. ദൃശ്യം പരിശോധിച്ചപ്പോഴാണ് ജീവനക്കാരൻ കാൽക്കുലേറ്റർ എടുക്കാനായി തിരിഞ്ഞ തക്കത്തിന് ഇയാൾ ട്രേയിൽ മുക്കുപണ്ടം നിക്ഷേപിക്കുന്നതും സ്വർണമോതിരം എടുക്കുന്നതു കണ്ടതെന്നും പറയുന്നു. പച്ച ടീ ഷർട്ടും ജീൻസും ധരിച്ചയാൾ അടുത്തുള്ള ജൂവലറികളിലും കയറിയതായി ദൃശ്യങ്ങളിൽ ഉണ്ട്. കാട്ടാക്കട പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.