പോത്തൻകോട് അച്ഛനെയും മകളെയും ആക്രമിച്ച സംഭവത്തിൽ 3 ഗുണ്ടകൾ പൊലീസിന്റെ പിടിയിലായി. ഫൈസൽ , ആഷിഖ് . നൗഫൽ എന്നിവരാണ് പിടിയിലായത്. കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ കഴിയുകയായിരുന്ന പ്രതികളെ പോത്തൻകോട് പൊലീസ് പിടികൂടി. യാത്രക്കാരായ അച്ഛനെയും മകളെയും നാലംഗ ഗുണ്ടാസംഘം ആക്രമിച്ച സംഭവം നടന്ന് നാല് ദിവസങ്ങൾക്ക് ശേഷമാണ് പ്രതികളെ പിടികൂടിയത്. വെഞ്ഞാറമൂട് സ്വദേശിയായ ഷാ, മകൾ നൗറിൻ എന്നിവർക്കാണ് മർദനമേറ്റത്.
ബുധനാഴ്ച രാത്രി എട്ടരയോടെ കാട്ടായിക്കോണം പോത്തൻകോട് റോഡിലാണ് സംഭവം നടന്നത്. ഗുണ്ടാസംഘത്തിന്റെ വാഹനത്തിൽ വെഞ്ഞാറമൂട് ഷായും മകളും സഞ്ചരിച്ച വാഹനം തട്ടിയെന്നാരോപിച്ചായിരുന്നു അക്രമം. ശേഷം ഗുണ്ടാസംഘം യാത്രക്കാരെ കുറുകെ പിടിക്കുകയും പിതാവിനെ അസഭ്യം പറഞ്ഞതിന് ശേഷം പെൺകുട്ടിയെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചുവെന്നുമാണ് പോത്തൻകോട് പോലീസിന് നൽകിയ പരാതിയിൽ പറയുന്നത്.