വീട് വാടകയ്ക്കെടുത്ത് ചാരായവാറ്റു നടത്തുന്ന സംഘം പിടിയിലായി. ക്രിസ്മസ്, ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് നടത്തിയ പരിശോധനയിലാണ് രണ്ടുപേർ അറസ്റ്റിലായത്. പാലോട് പെരിങ്ങമ്മല കൊച്ചുവിള കുണ്ടാളംകുഴി തടത്തരികത്തു വീട്ടിൽനിന്നും ഇപ്പോൾ നെടുമങ്ങാട് നെട്ട തടത്തരികത്തുവീട്ടിൽ നൗഷാദ് ഖാൻ (44) ആറ്റിപ്ര കല്ലിങ്ങൽ കാട്ടിൽവീട്ടിൽ അനിൽ കുമാർ (51) എന്നിവരാണ് അറസ്റ്റിലായത്.
നെടുമങ്ങാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ വലയിലായത്. കാട്ടാക്കട വിളപ്പിൽ പുളിയറക്കോണത്ത് സെന്റ് മേരീസ് സ്കൂളിനു സമീപം ഉത്രാടം എന്ന വീട് വാടകയ്ക്ക് എടുത്ത് വ്യാജവാറ്റ് നടത്തുകയായിരുന്നു സംഘം. പരിശോധനയിൽ 400-ലിറ്റർ കോടയും 10- ലിറ്റർ ചാരായവും വാറ്റുപകരണങ്ങും കണ്ടെടുത്തു. കൂടാതെ ഇവർ ചാരായം കടത്താനുപയോഗിക്കുന്ന കാറും കസ്റ്റഡിയിലെടുത്തു. ക്രിസ്മസ്, ന്യൂ ഇയർ വിപണി ലക്ഷ്യം കണ്ടാണ് ഇവർ വൻതോതിൽ ചാരായം വാറ്റി സൂക്ഷിച്ചത്. നൗഷാദ് ഖാനെ കഴിഞ്ഞ ഓണക്കാലത്തും ചാരായവേട്ടയിൽ 1015-ലിറ്റർ കോടയും 15-ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും കാറുമായി നെടുമങ്ങാട് എക്സൈസ് അറസ്റ്റു ചെയ്തിരുന്നു.
വട്ടിയൂർക്കാവ്, അഴീക്കോട്, ഇരുമ്പ, കരകുളം, ആനാട്, പാലോട് എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് നേരത്തെ വീട് വാടകയ്ക്കെടുത്ത് ചാരായവാറ്റു നടത്തിയിരുന്നു. നെടുമങ്ങാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടറായ സുരൂപിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർമാരായ രജികുമാർ, നാസറുദ്ദീൻ, സിവിൽ എക്സൈസ് ഓഫീസർമാരായ നജ്മുദ്ദീൻ, ഷജിം, ഷജീർ, ശ്രീകാന്ത്, ശ്രീകേഷ്, മുഹമ്മദ് മിലാദ്, അധിൽ, വനിതാ സിവിൽ എക്സൈസ് ഓഫീസർ അശ്വതി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്.