കിളിമാനൂർ : മരണശേഷവും മനോജിന്റെ വേതനം കുടുംബത്തിന് എത്തിക്കാനൊരുങ്ങി തട്ടുകടയിലെ സഹപ്രവര്‍ത്തകർ. അപ്രതീക്ഷിത വിയോഗത്തിലും സഹപ്രവര്‍ത്തകന്റെ കുടുംബത്തിന് കൈത്താങ്ങായി ഹൃദയത്തോട് ചേര്‍ത്ത് മഹാമാതൃക.കിളിമാനൂര്‍ വഴിയോരക്കട റസ്‌റ്റോറന്റിലെ വെയിറ്ററായിരുന്നു മനോജ്. ഈ മാസം 11ാം തീയതി ഭാര്യയുമായി ബൈക്കില്‍ പോകവേ ടിപ്പര്‍ ഇടിച്ചുണ്ടായ അപകടത്തിലാണ് മനോജ് മരണപ്പെട്ടത്.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഭാര്യ ജയ മനോജ് (40) ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മനോജിന്റെ മരണത്തോടെ അനാഥമായ രണ്ട് കുട്ടികളും ഭാര്യയും അടങ്ങുന്ന കുടുംബത്തെയാണ് വഴിയോരക്കടയിലെ ജീവനക്കാരായ സുഹൃത്തുക്കള്‍ ചേര്‍ത്ത് പിടിച്ച് മാതൃകയായിരിക്കുന്നത്. കഴിഞ്ഞ ദിവസം അവര്‍ യോഗം ചേര്‍ന്ന് ഒരു തീരുമാനമെടുത്തു. വഴിയോരക്കടയിലെ 19 അംഗ വെയിറ്റര്‍മാര്‍ 22 രൂപ വീതം ഓരോ ദിവസവും മാറ്റി വെയ്ക്കുകയും ഇതിലേക്ക് മാനേജ്മെന്റിന്റെ വിഹിതവും ചേര്‍ത്ത് എല്ലാമാസവും ഒന്നാം തീയതി മനോജിന്റെ കുടംബത്തിലേക്ക് നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്.
മനോജില്ലാതെ തന്നെ പതിവ് ശമ്പളം വീട്ടിലെത്തിക്കുകയെന്ന ഉദാത്ത മാതൃകയാണിവര്‍ സൃഷ്ടിച്ചിരിക്കുന്നത്.