കിളിമാനൂർ : സർക്കാർ, ദേവസ്വം ബോർഡ് സ്കൂളുകളിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തി ഒളിവിൽ കഴിഞ്ഞ ഒരാൾ അറസ്റ്റിൽ. കൊടുവഴന്നൂർ വില്ലേജിൽ തോട്ടവാരം ശ്രീഭവനിൽ ബാലകൃഷ്ണപിളളയുടെ മകൻ വിൽസകുമാർ എന്ന് വിളിക്കുന്ന ഉൽസകുമാർ (47)നെയാണ് അറസ്റ്റ് ചെയ്തത് .
വ്യാജ ഐഡി കാർഡ് കാണിച്ച് ഗവൺമെൻറ് ഉദ്യോഗസ്ഥനാണെന്ന് തെറ്റിദ്ധരിപ്പിച്ച് വിവിധ ഗവൺമെൻറ് ഓഫീസുകളിലെ ഉന്നത ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധമുണ്ടെന്നും കേരളത്തിലെ വിവിധ സ്കൂളുകളിൽ വിവിധ തസ്തികകളിൽ ജോലി വാങ്ങി കൊടുക്കാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് നിരവധി പേരിൽ നിന്നും പണം കൈപ്പറ്റിയ ശേഷം വ്യാജ നിയമന ഉത്തരവുകൾ നിർമ്മിച്ച് നൽകിയ കേസ്സിലെ 2 -ാം പ്രതിയാണ് ഇയാൾ. നിയമന ഉത്തരവുകളിൽ പതിക്കുന്നതിന് വിവിധ ഗവൺമെൻറ് സ്കൂളുകളുടെ വ്യാജ സീലുകളും , വ്യാജ ഐഡി കാർഡുകളും നിർമ്മിച്ച ഇയാൾ ഒന്നാം പ്രതി അഭിജിത്തിൻറ അറസ്റ്റിനെ തുടർന്ന് 2017 സെപ്റ്റംബർ മാസം മുതൽ ഒളിവിൽ കഴിഞ്ഞ് വരികയായിരുന്നു. പ്രതി കിളിമാനൂരിൽ നടത്തിവന്നിരുന്ന ക്രിസ്റ്റൽ & അരുണിമ ഓഫ്സെറ്റ് പ്രസ്സ് എന്ന സ്ഥാപനത്തിലാണ് വ്യാജ ഐഡി കാർഡുകളും വ്യാജ സീലുകളും നിർമ്മിച്ചത്.
കിളിമാനൂർ പോലീസ് ഇൻസ്പെക്ടർ കെ ബി മനോജ് കുമാറിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ എസ്സ്.അഷറഫ് , എ.എസ്.ഐമാരായ , സുരേഷ് കുമാർ, രാജശേഖരൻ , ഷാജി പോലീസ് ഉദ്യോഗസ്ഥരായ രാജീവ് , വിനീഷ് , ഷജിം , ബിനു , പ്രദീപ് എന്നിവരുൾപ്പെട്ട അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത് . ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തു.