ആറ്റിങ്ങൽ: നഗരസഭ വാർഡ് 12 ൽ കോസ്മോ ഗാർഡനിൽ നിന്ന് തുടങ്ങി ചിറ്റാറ്റിൻകര മാടൻ നടയിലൂടെ കടന്ന് പോകുന്ന 1 കിലോമീറ്റർ ദൈർഘ്യമുള്ള റോഡിന്റെ ഉദ്ഘാടനമാണ് നഗരസഭ ചെയർമാൻ എം.പ്രദീപ് നിർവ്വഹിച്ചത്. ശാസ്ത്രീയമായ സംവിധാനത്തിലൂടെ തറയോട് പാകി സംരക്ഷണ ഭിത്തി ഉൾപ്പടെ നിർമ്മിച്ചാണ് റോഡ് ഗതാഗത യോഗ്യമാക്കിയത്. പ്രദേശവാസികളുടെ ഏറെക്കാലത്തെ യാത്ര ദുരിതം സ്‌റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും വാർഡ് കൗൺസിലറുമായ അവനവഞ്ചേരി രാജു നഗരസഭ ചെയർമാൻ എം.പ്രദീപിന്റെ ശ്രദ്ധയിൽപ്പെടുത്തുകയും തുടർന്നുള്ള അടിയന്തിര നടപടിയുടെ ഭാഗമായി 35 ലക്ഷം രൂപ ചിലവിട്ട് പുതിയ റോഡ് നിർമ്മിക്കുകയും ആയിരുന്നു. ഈ പ്രദേശത്തെ ജനങ്ങളുടെ യാത്രാ ദുരിതത്തിന് അറുതി വരുത്തുന്നതോടൊപ്പം, അവനവഞ്ചേരി വലിയകുന്ന് ഭാഗത്ത് നിന്ന് വരുന്ന യാത്രക്കാർക്ക് പട്ടണത്തിൽ പ്രവേശിക്കാതെ ചിറ്റാറ്റിൻകര ഭാഗത്തേക്കും, മാമം ദേശീയ പാതയിൽ പ്രവേശിക്കാനും ബൈ റോഡായും ഇത് ഉപയോഗിക്കാം. ഈ വാർഡിൽ ഏകദേശം 1 കോടി രൂപയുടെ വിവിധ വികസന പ്രവർത്തനങ്ങളാണ് നടപ്പിലാക്കിയിരിക്കുന്നത്. ശസ്ത്രീയമായ രീതിയിലുള്ള നിർമ്മാണത്തിലൂടെ വാർഡിലെ വിവിധ ഭാഗങ്ങളിലുള്ള വെള്ളക്കെട്ടിന് പരിഹാരമായി. കൂടാതെ പതിറ്റാണ്ടുകളായി അടഞ്ഞ് കിടന്നിരുന്ന സ്റ്റീൽ ഫാക്ടറിയിൽ വ്യവസായ വകുപ്പിന്റെ സഹകരണത്തോടെ പുതിയ സംരംഭം ആരംഭിച്ചു. വലിയകുന്ന് സ്‌റ്റേഡിയം കോംപ്ലക്സിൽ മവേലി സ്റ്റോർ ആരംഭിച്ചു. ഇത്തരത്തിൽ നിരവധി വികസന ക്ഷേമ പ്രവർത്തനങ്ങളാണ് ഈ വാർഡിൽ ഉൾപ്പടെ പട്ടണത്തിൽ നഗരസഭ നടപ്പിലാക്കിയതെന്ന് ചെയർമാൻ പറഞ്ഞു.
ചിറ്റാറ്റിൻകര മാടൻ നട റോഡിൽ സംഘടിപ്പിച്ച ഉദ്ഘാടന പരിപാടിയിൽ 14-ാം വാർഡ് കൗൺസിലർ എം. താഹിർ, വാർഡ് വികസന കമ്മിറ്റി അംഗം രാമചന്ദ്രൻ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.