കിളിമാനൂർ : പത്തു ദിവസത്തിലധികമായി കിളിമാനൂർ മേഖലയിൽ പുലിയോട് സദൃശ്യമുള്ള ജീവിയെ കാണുന്നതായി നാട്ടുകാർ പറയുന്നതിന്റെ അടിസ്ഥാനത്തിൽ വനം വകുപ്പ് മന്ത്രി കെ രാജുവിന്റെ നേതൃത്വത്തിൽ പഴയകുന്നുമ്മേൽ പഞ്ചായത്തിൽ വെച്ച് അവലോകന യോഗം ചേർന്നു. പുലിപ്പേടിക്ക് പരിഹാരം കാണാൻ യോഗം തീരുമാനിച്ചു. കഴിഞ്ഞ ദിവസം തട്ടത്തുമലയിൽ നിന്നും ജീവിയുടെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചെങ്കിലും പുലിയാണോ മറ്റേതെങ്കിലും ജീവിയാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. പുലിയോട് സദൃശ്യമുള്ള ജീവിയെ കണ്ടതായി നാട്ടുകാർ പറഞ്ഞു രണ്ടു ദിവസത്തിനുള്ളിൽ തന്നെ വിവിധ സ്ഥലങ്ങളിൽ വനം വകുപ്പ് ക്യാമറ സ്ഥാപിച്ചു. എന്നാൽ വനം വകുപ്പിന്റെ ക്യാമറയിൽ ഇതുവരെയും ജീവിയുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടില്ല. സ്വകാര്യ വ്യക്തിയുടെ സിസിടിവിയിൽ ജീവിയുടെ ദൃശ്യങ്ങൾ കണ്ടപ്പോൾ ജീവിയെ പിടികൂടാൻ വനം വകുപ്പ് രണ്ടിടങ്ങളിൽ കൂട് സ്ഥാപിച്ചു. വീണ്ടും പല സ്ഥലങ്ങളിൽ പുലിയോട് സാമ്യമുള്ള ജീവിയെ കാണുന്നതായി നാട്ടുകാർ പറയുന്നത് കൊണ്ട് തന്നെ ഉടൻ ജനങ്ങളുടെ ആശങ്കയും ഭീതിയും അകറ്റുന്നതിനാണ് മന്ത്രിയുടെയും, ചീഫ് വൈൽഡ് ലൈഫ് വാർഡൻ, പോലീസ്, ജനപ്രതിനിധികൾ എന്നിവരുടെ നേതൃത്വത്തിൽ യോഗം ചേർന്നത്.
ജീവിയെ വിവിധ സ്ഥലങ്ങളിൽ കാണുന്നതിനാൽ കൂടുതൽ സ്ഥലങ്ങളിൽ ക്യാമറ സ്ഥാപിക്കാൻ യോഗം തീരുമാനിച്ചു. കൂടുതൽ സ്ഥലങ്ങളിൽ ക്യാമറ സ്ഥാപിക്കുന്നതിനാൽ ഏത് ജീവിയാണെന്ന് കണ്ടുപിടിക്കാൻ കഴിയുമെന്നാണ് കരുതുന്നത്. വിവിധ പ്രദേശങ്ങളിൽ ദ്രുത കർമ സേനയുടെ നേതൃത്വത്തിൽ പട്രോളിംഗ് ശക്തമാക്കാനും യോഗത്തിൽ തീരുമാനമായി. കൂടാതെ ജീവിയെ കണ്ടാൽ മയക്കുവെടി വെയ്ക്കാനും തീരുമാനിച്ചു.