ചിറയിൻകീഴ്: വ്യാജ പ്രമാണം ഉണ്ടാക്കി ബാങ്കിൽ നിന്നും 15 ലക്ഷം തട്ടിയ ഡോക്ടർ അറസ്റ്റിൽ. ചിറയിൻകീഴ്, ശാർക്കര, സുമതി നിവാസിൽ ഡോ.സുധാകരൻ നായർ (57) ആണ് അറസ്റ്റിലായത്.
ചിറയിൻകീഴ് ശാർക്കര റെയിൽവേ ഗേറ്റിന് സമീപമുള്ള 10 സെൻ്റ് വസ്തുവും വീടും സിൻഡിക്കേറ്റ് ബാങ്ക് തിരുവനന്തപുരം പാളയം ബ്രാഞ്ചിൽ വ്യാജ പ്രമാണംഈട് വച്ച് 15 ലക്ഷം രൂപ തരപ്പെടുത്തുകയും ആ വിവരം മറച്ചു വച്ച് ഈ വസ്തു മറ്റൊരാൾക്ക് 17 ലക്ഷം രൂപയ്ക്ക് വിൽപ്പന നടത്തിയ ശേഷം ബാങ്കിൽ നിന്നും എടുത്ത തുക തിരികെ അടയ്ക്കാതിരിക്കുകയും
അതിന് ബാങ്ക് ജപ്തി നടപടികൾ സ്വീകരിച്ചപ്പോഴാണ് വസ്തു വാങ്ങിയ ചിറയിൻകീഴ് റീത്തഡെയിൽ സിംസൺ എന്നയാൾ ചിറയിൻകീഴ് പോലീസ് സ്റ്റേഷനിൽ 6.5.2020ൽനൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ കേസ്സ് രജിസ്റ്റർ ചെയ്തത്. അന്നു മുതൽ കേസ്സിലെ പ്രതിയായ ഡോ.സുധാകരൻ നായർ ചെന്നൈയിലും മറ്റും ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു. കഴിഞ്ഞ ദിവസം തിരുവനന്തപുരം, അമ്പലംമുക്കിലുള്ള ഫ്ലാറ്റിൽ ഉണ്ടന്ന് ആറ്റിങ്ങൽ ഡി.വൈ.എസ്. പി ഡി .സുനീഷ് ബാബുവിന് കിട്ടിയ രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ ചിറയിൻകീഴ് എസ്എച്ച്ഒ ജി. ബി. മുകേഷ്, എസ്ഐ വിനീഷ് കുമാർ, എ. എസ്. ഐ മാരായ ഹരി, ബൈജു, ഷജീർ, സിപിഒ ആദർശ് എന്നിവരുടെ നേതൃത്തിൽ അറസ്റ്റ് ചെയ്തു. ഇയാൾ ധാരാളം പേരെ കബളിപ്പിച്ചിട്ടുള്ളതായും, ഇപ്രകാരം തട്ടിയ പണം സിനിമാ നിർമ്മാണത്തിനും റിയൽ എസ്റ്റേറ്റ് ബിസിനസിനും ചെലവാക്കിയതായിട്ടാണ് അറിയുന്നത്. ബാങ്ക് ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് പ്രതി തട്ടിപ്പ് നടത്തിയത്.മറ്റ് പ്രതികൾക്കായി അന്വേഷണം ഊർജ്ജിതപ്പെടുത്തിയിട്ടുണ്ട്.