സൈബർസെൽ ഉദ്യോഗസ്ഥൻ ചമഞ്ഞ് സ്ത്രീകളും കുട്ടുകളും മാത്രമുള്ള വീടുകളിലെത്തി തട്ടിപ്പ് നടത്തിയിരുന്നയാളെ പാലോട് പൊലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി. നന്ദിയോട് പൗവത്തൂർ സ്മിതാ ഭവനിൽ ദീപുകൃഷ്ണനെയാണ് (36) പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്. സൈബർസെൽ ഉദ്യോഗസ്ഥനെന്ന വ്യാജേന സ്ത്രീകളും കുട്ടികളുമുള്ള വീടുകളിലെത്തി അശ്ലീല ദൃശ്യങ്ങളും മറ്റും കൈയിലുണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയാണ് ഇയാളുടെ രീതി. അന്വേഷണത്തിനായി സ്ത്രീകളുടെ ശരീരത്തിന്റെ അളവെടുക്കുകയും ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിക്കുകയും, കേസ് രജിസ്റ്റർ ചെയ്യാതിരിക്കാനെന്ന വ്യാജേന പണം തട്ടുകയുമാണ് ഇയാൾ ചെയ്തിരുന്നത്. പാലോട് സ്റ്റേഷൻ പരിധിയിലെ കള്ളിപ്പാറ, പാലുവള്ളി തുടങ്ങിയ സ്ഥലങ്ങളിൽ ജൂലായ് ആറിന് നാലോളം വീടുകളിലെത്തി സ്ത്രീകളെ ഉപദ്രവിക്കാൻ ശ്രമിച്ചു എന്ന പരാതിയിൽ അന്വേഷണം നടക്കവെ ഇയാൾ ഒളിവിൽ പോവുകയായിരുന്നു. തുടർന്ന് പാലക്കാട് ജില്ലയിലെ ആലത്തൂരിൽ ഇത്തരത്തിൽ ഒരു സ്ത്രീയെ ഉപദ്രവിക്കാൻ ശ്രമിച്ചതിന് നാട്ടുകാർ പിടികൂടി പൊലീസിൽ ഏല്പിക്കുകയായിരുന്നു. തുടർന്നാണ് ഇയാളെ പാലോട് പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്. കഴിഞ്ഞ വർഷം സമാനമായ കേസിൽ ഇയാളെ പാലോട് പൊലിസ് അറസ്റ്റ് ചെയ്യുകയും ജയിൽവാസം അനുഭവിക്കുകയും ചെയ്തിരുന്നു. കരമന, തമ്പാനൂർ പൊലീസ് സ്റ്റേഷനുകളിലും ഇയാൾക്കെതിരെ സമാനമായ കേസുകൾ നിലവിലുണ്ട്