വിതുര : മോഷണക്കേസിൽ പ്രതികൾ അറസ്റ്റിൽ. പാലോട് ഞാറനീലി മണ്ണാംതല വിജയ ഭവനിൽ വിജയകുമാർ (45), അമ്പലപ്പുഴ വണ്ടാനം കാട്ടുപുറം വേലി വീട്ടിൽ ഫിറോസ്( 35), ആലപ്പുഴ പുളിങ്കുന്ന് കായൽപ്പുറം പാലപ്പത്തറ വീട്ടിൽ ബാബുരാജ്( 40) എന്നിവരാണ് അറസ്റ്റിലായത്.
വിതുര ആനപ്പാറ സ്കൂൾ ജംഗ്ഷനിൽ താമസിക്കുന്ന തങ്കച്ചൻ നാടാർ എന്നയാളുടെ വീടിനു മുൻവശം റോഡിൽ പാർക്കുചെയ്തിരുന്ന KL.21.D 1149 -ാം നമ്പർ ജീപ്പ് മോഷണം ചെയ്ത കേസ്സിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
21.07.2021 -ാം തീയതിയാണ് മോഷണം നടന്നത്. കേസ്സിലെ 4 -ാം പ്രതിയായ ആലപ്പുഴ സ്വദേശി സുമേഷ് വാഹനവുമായി കർണ്ണാടകയിലേക്ക് കടന്നിട്ടുള്ളതായി പ്രതികളിൽ നിന്നും വിവരം ലഭിച്ചതനുസരിച്ച് പോലീസ് സംഘം അന്വേഷണം നടത്തിവരുകയാണ്. നിരവധി മോഷണ കേസ്സിലുൾപ്പെട്ട പ്രതികൾ ജയിലിൽ വച്ചാണ് പരിചയപ്പെടുന്നത് .തുടർന്ന് ജയിലിൽ നിന്ന് ഇറങ്ങിയശേഷം സംസ്ഥാന അതിർത്തി വഴി സ്പിരിറ്റ് കഞ്ചാവ് തുടങ്ങിയവ കടത്തുന്നതിനായി പദ്ധതികൾ ആസൂത്രണം ചെയ്യുകയും അതിനുവേണ്ടി വാഹനം മോഷണം നടത്തുകയുമാണ് ചെയ്തത്.
വിതുര തേവിയോട് സ്വദേശിനിയായ സ്ത്രീയുമായി ബന്ധത്തിലായിരുന്ന 1 -ാം പ്രതി വിജയനാണ് ആനപ്പാറ ഭാഗത്ത റോഡരികത്ത് പാർക്കുചെയ്തിരുന്ന ജീപ്പ് കണ്ടെത്തി മോഷണം ആസൂത്രണം ചെയ്തത്.സ്ഥല പരിചയം ഉണ്ടായിരുന്ന വിജയനും 4 -ാം പ്രതി സുമേഷുമാണ് ജീപ്പ മോഷണം ചെയ്തത് . ജംഗ്ഷനിലെ സിസിടിവി ക്യാമറയിൽ പതിയാതെ ഇടറോഡിലൂടെ സഞ്ചരിച്ച് പാലോട് ചിപ്പൻചിറയിൽ എത്തുകയും കൊല്ലത്തുണ്ടായിരുന്ന മറ്റു പ്രതികൾക്ക് കൈമാറുകയും ചെയ്തു . തുടർന്ന് വയനാട് എത്തി സ്പിരിറ്റ് കടത്തുന്നതിനായ പദ്ധതി ആസൂത്രണം ചെയ്യുന്നതിനിടയിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത് . പ്രതികളുടെ പേരിൽ വിവിധ ജില്ലകളിലായ മോഷണം , കവർച്ച , അടിപിടി ഉൾപ്പെടെ നിരവധി കേസ്സുകൾ നിലവിലുണ്ട്.
നെടുമങ്ങാട് ഡിവൈഎസ്പി അനിൽകുമാർ , വിതുര പോലീസ് ഇൻസ്പെക്ടർ എസ്.ശ്രീജിത്ത് , സബ് ഇൻസ്പെക്ടർ എസ്സ്.എൽ . സുധീഷ് , എസ്. സി.പി.ഒ. വിജയൻ , ഷിബു, സി.പി.ഒ നിതിൻ, ജവാദ് എന്നിവരുൾപ്പെട്ട സംഘം അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻറ് ചെയ്തു.