പള്ളിക്കൽ : കടയിൽ കയറി മൊബൈൽഫോണും പണവും മോഷ്ടിച്ച പ്രതിയെ പള്ളിക്കൽ പോലീസ് പിടികൂടി.കൊല്ലം,തൃക്കരുവ, കാഞ്ഞാവെളി,അന്നൂർ കിഴക്കതിൽ റഫീഖ് (40) ആണ് അറസ്റ്റിലായത്.
ഒക്ടോബർ 11ന് രാവിലെ 10 മണിയോടെയാണ് സംഭവം.
പള്ളിക്കൽ ബിഎസ്എൻഎൽ ഓഫീസിന് സമീപമുള്ള പള്ളിക്കൽ സ്വദേശിനി റജിലയുടെ ചായക്കടയിൽ നിന്നും 4000 രൂപയും 11,000 രൂപ വിലയുള്ള മൊബൈൽ ഫോണും മോഷ്ടിച്ച കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
കടയിൽ ആളില്ലാത്ത സമയം വന്നിരുന്ന് മൊബൈൽ ഫോണും പേഴ്സിൽ ഉണ്ടായിരുന്ന പണവും മോഷ്ടിക്കുന്നത് ദൃശ്യങ്ങളിലുണ്ട്. തുടർന്ന് ഓട്ടോയിൽ കയറി കെകെ കോണത്ത് ഇയാൾ ഇറങ്ങിപ്പോവുകയും ചെയ്തു.പോലീസ് നടത്തിയ അന്വേഷണത്തിൽ
ഒളിവിൽ പോയ പ്രതിയെ കൊല്ലം കുളപ്പാടം എന്ന സ്ഥലത്തു നിന്ന് പിടികൂടുകയായിരുന്നു. മോഷണംപോയ മൊബൈലും പണവും പ്രതിയിൽ നിന്ന് കണ്ടെടുത്തു. ഇയാൾ വീടുകൾ കേന്ദ്രീകരിച്ച് കള്ളത്തരങ്ങളും ഇല്ലാത്ത രോഗങ്ങളും പറഞ്ഞു പണപ്പിരിവ് നടത്തുകയും തക്കം കിട്ടുമ്പോൾ മോഷണം നടത്തുകയും ചെയ്യുന്ന ആളാണ്. പകൽസമയം സ്ത്രീകൾ മാത്രം ഉള്ള വീടുകൾ കേന്ദ്രീകരിച്ചാണ് ഇയാൾ പിരിവിന് ഇറങ്ങുന്നത്.
കഴക്കൂട്ടം,അഞ്ചാലുംമൂട്,വർക്കല എന്നീ സ്ഥലങ്ങളിൽ പ്രതിക്കെതിരെ മോഷണക്കേസ് നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പകൽസമയം വീടുകളിൽ പണപ്പിരിവിനു എത്തുന്നവരെ സൂക്ഷിക്കണം എന്ന് പോലീസ് അറിയിച്ചു. പള്ളിക്കൽ സിഐ ശ്രീജിത്ത് പി, എസ് ഐ സഹിൽ എം, എ.എസ്.ഐ അനിൽകുമാർ, സിപിഒമാരായ സിയാസ്, സുജിത്ത്, രജിത്ത്, സുധീർ, സന്തോഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്