ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയ്ക്കിടെ ഭക്ഷ്യസുരക്ഷാ ലൈസൻസ് ഇല്ലെന്ന് കണ്ടെത്തിയ കന്യാകുളങ്ങരയിൽ പ്രവർത്തിച്ചുവന്നിരുന്ന ‘കേരള ചിക്കൻ’ എന്ന ചിക്കൻ സ്റ്റാൾ ഭക്ഷ്യസുരക്ഷാ വകുപ്പ് പൂട്ടിച്ചു. വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന ചിക്കൻ ലിവർ കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് സൂക്ഷിക്കുന്നതെന്നും കണ്ടെത്തി. ഇവിടെ നിന്നും വാങ്ങിയ ചിക്കൻ ലിവർ ഭക്ഷ്യയോഗ്യമല്ലെന്ന പരാതിയെത്തുടർന്നാണ് പരിശോധന നടത്തിയത്.
ചിക്കൻ സ്റ്റാളുകളിൽ നിന്നും ചിക്കൻ ലിവർ മാത്രമായി വാങ്ങുന്ന ഉപഭോക്താക്കൾ ജാഗ്രത പാലിക്കണമെന്ന് സീനിയർ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥൻ എ. സക്കീർ ഹുസൈൻ മുന്നറിയിപ്പ് നൽകി. മീൻ, ചിക്കൻ സ്റ്റാളുകൾക്ക് നിർബന്ധമായും ഭക്ഷ്യസുരക്ഷാ ലൈസൻസ് ഉണ്ടായിരിക്കണം. ഔട്ട്‌ലറ്റിൽ പൊതുജനങ്ങൾക്ക് കാണാൻ പാകത്തിന് ലൈസൻസ് നമ്പറും 1800 425 1125 എന്ന ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ടോൾ ഫ്രീ നമ്പറും പ്രദർശിപ്പിക്കണം.
ഭക്ഷ്യസുരക്ഷാ വകുപ്പ് കമ്മീഷണറുടെ നിർദ്ദേശപ്രകാരം വെഞ്ഞാറമ്മൂട്, വെമ്പായം പ്രദേശങ്ങളിലും ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തി. ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥരായ ഇന്ദു വി.എസ്., അർഷിത ബഷീർ തുടങ്ങിയവരും പരിശോധനകൾക്ക് നേതൃത്വം നൽകി. വരും ദിവസങ്ങളിൽ പരിശോധന ഊർജിതമായി തുടരും.